26.4.10

ഒടുക്കം

നിന്‍റെ വീടാണെന്നു കരുതിയാണ്
ചില വാതിലുകളില്‍ പുലരുവോളം
കാത്തിരുന്നത്,
അവിടെയ്ക്ക് വരാനാണ്
വീട് വിട്ടിറിങ്ങിയത്,
വഴി തെറ്റിയത്,
അങ്ങോട്ടേയ്ക്കുള്ള നടപ്പ് മാത്രമാണ്
മരിച്ച വിരലുകള്‍ കൊണ്ടു എഴുതിയ
കവിതകളില്‍ ചോര പോലെ പാഞ്ഞിരുന്നത്.
വഴി മുഴുവന്‍ ഓരോ അടയാളങ്ങളും
മോഹിപ്പിച്ചു കൊണ്ടിരുന്നു,
ഒരു വെള്ളച്ചാട്ടത്തിന്റെ
അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം,
കാറ്റിലും ഇലയനക്കങ്ങളിലും ജലപ്പെരുക്കം,
ജന്മത്തിനും മുന്നേയോ
സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി,
എന്നിട്ടും ഒരു ജന്മം മുഴുവന്‍ വേണ്ടി വന്നല്ലോ
നീ ഇല്ലാത്തതെങ്കിലും
നിന്‍റെ വീട്ടിലേയ്ക്കൊന്നു വരാന്‍.
മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍
ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
എന്നെ അടക്കണമെന്നെങ്കിലും
നിന്‍റെ ഉടമയോടൊന്നു പറയൂ.

44 comments:

  1. വേദന,കഠിനമായത്..

    ReplyDelete
  2. വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍
    എന്നെ അടക്കണമെന്നെങ്കിലും
    നിന്‍റെ ഉടമയോടോന്നു പറയൂ.
    ഈ കവിതയും കാണാവുന്ന ദൂരത്തു തന്നെ

    ReplyDelete
  3. പാതി വഴി പിന്നിട്ടിരുന്നു
    മടങ്ങി

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. “മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
    വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍ ..”

    മരിച്ചുപോയാലും ഈ വരികൾ വായനക്കാരനെ വിട്ടുപോകില്ല ഉറപ്പ്...

    ReplyDelete
  6. ജന്മത്തിനും മുന്നേയോ
    സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
    എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി

    വഴിതെറ്റാതെ ഞാനൊരിക്കല്‍ വരും..

    ReplyDelete
  7. വല്ലാത്ത ഒടുക്കം :(

    നീ ഇല്ലാത്തതെങ്കിലും എന്നാണോ
    ഇല്ലാതെങ്കിലും എന്നാണോ സെറീനേച്ചീ? ചിന്ന ഡൗട്ട്

    ReplyDelete
  8. മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
    അടഞ്ഞു പോകുന്നല്ലോ ഞാനും :(

    ReplyDelete
  9. Anonymous4/26/2010

    This comment has been removed by the author.

    ReplyDelete
  10. എന്തോ..സങ്കടം വരുന്നു.:(

    ReplyDelete
  11. @ ജിപ്പൂസ്,
    നീ ഇല്ലാത്തതെങ്കിലും എന്ന് തന്നെ :)

    ReplyDelete
  12. ചില വീട്ടിലേയ്ക്കുള്ള വഴിയിലൂടെ എത്ര നടന്നാലുമെത്തില്ല.
    അടുത്താണെന്നു തോന്നും. മുറ്റത്തെ ചെടിയിലെ പൂക്കളുടെ മണം കിട്ടിത്തുടങ്ങിയെന്നു തോന്നും.
    നടന്നുകൊണ്ടിരിക്കും!

    വായിക്കുമ്പോള്‍ വഴിയരികിലെ മുള്‍ച്ചെടി കൊള്ളുന്നു.

    ReplyDelete
  13. ഈ വഴിയിലൂടെ നടക്കുമ്പോള്‍ മനസ്സു തണുത്തുപോകുന്നു.

    ReplyDelete
  14. ഒരു വെള്ളച്ചാട്ടത്തിന്റെ
    അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം!! :)

    ReplyDelete
  15. serina, ethra manoharam !!! ninte varikal !!!!!! vayikkumbol akshrangalal unmadam kollunnu .....

    ReplyDelete
  16. വളരെ നാളുകള്‍ക്കു ശേഷം ഒരു മഴ പെയ്തു ...കവിതയില്‍ .....

    ReplyDelete
  17. കുറെ പ്രയോഗങ്ങളുണ്ട് മനസ്സിലുടക്കി നില്ക്കുന്നവ:
    'ഒരു വെള്ളച്ചാട്ടത്തിന്റെ
    അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം,
    കാറ്റിലും ഇലയനക്കങ്ങളിലും ജലപ്പെരുക്കം'

    'എന്നിട്ടും ഒരു ജന്മം മുഴുവന്‍ വേണ്ടി വന്നല്ലോ
    നീ ഇല്ലാത്തതെങ്കിലും നിന്‍റെ വീട്ടിലേയ്ക്കൊന്നു വരാന്‍.'

    'മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
    വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍'

    എന്നാലും ചേരാത്ത, സുഖം തോന്നാത്ത വരികളായി തോന്നി
    'അങ്ങോട്ടേയ്ക്കുള്ള നടപ്പ് മാത്രമാണ്
    മരിച്ച വിരലുകള്‍ കൊണ്ടു എഴുതിയ
    കവിതകളില്‍ ചോര പോലെ പാഞ്ഞിരുന്നത്.' എന്നത്.

    ഒപ്പം, നീ ആരാവാം എന്ന ചിന്തയും. മരണമോ, കാലനോ...

    അല്പം നീണ്ട ഇടവേളക്കൊടുവില്‍ പിറന്ന ഈ കവിതയില്‍ സെറീനച്ചന്തം അത്ര പോരല്ലോ എന്നൊരു തോന്നലും.

    ReplyDelete
  18. "ജന്മത്തിനും മുന്നേയോ
    സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
    എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി,"

    വഴി!!

    ReplyDelete
  19. കവിതയുമായി തിരിച്ചുവന്നതിനു നന്ദി.മരണാഭിമുഖ്യം എന്ന പഴഞ്ചന്‍ ആശയമല്ല കവിതയില്‍ എന്ന് വിചാരിക്കാമോ?

    ReplyDelete
  20. ചെറിയ കുട്ടിയാവാന്‍ കൊതിപ്പിക്കുന്ന,
    ആരും മരിക്കല്ലേ മരിക്കല്ലേയെന്ന് പ്രാര്‍ത്ഥിച്ചിരുത്തുന്ന ചോരയോട്ടം

    ReplyDelete
  21. കവിതയുടെ പച്ചപ്പ്‌ വീണ്ടും തെളിയട്ടെ! മരണാഭിമുഖ്യമല്ല വിഷയമെന്നു തന്നെ കരുതട്ടെ...

    ReplyDelete
  22. "മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
    വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍ "

    thats darn good.

    ReplyDelete
  23. മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
    വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍

    വല്ലാത്തൊരു പ്രയോഗം..

    ReplyDelete
  24. ഇങ്ങനെ ചങ്കു തുളച്ചു നടക്കല്ലേ..
    :(

    ReplyDelete
  25. ഗംഭീരം...
    (വായ്ത്തലകള്‍ കുറച്ചു കൂടെ രാകി കുറച്ചിരുന്നെങ്കില്‍ കൂര്‍പ്പ്‌ കൂടുമായിരുന്നില്ലേ എന്നു സംശയം.) നന്ദി.

    ReplyDelete
  26. നീയില്ലാത്തെന്തെങ്കിലും
    നിന്റെയൊരുപാടടുത്ത്
    ഞാനങ്ങിനെ
    മരിച്ചുകിടന്നോളാം.....

    ReplyDelete
  27. നല്ല വരികള്‍...
    ഇഷ്ടായീ...

    ReplyDelete
  28. ജന്മത്തിനും മുന്നേയോ
    സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
    എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി.....

    പക്ഷേ, എത്തിച്ചേരാനാവില്ല..ഒരിയ്ക്കലും...
    മനസു തൊടുന്ന വരികൾ.

    ReplyDelete
  29. തേടുന്നതൊക്കെയും മിഥ്യ
    തേടലേ പുണ്യം എന്നു അയ്യപ്പപ്പണിക്കര്‍ ഗോത്രയാനത്തില്‍.
    പിന്നെ കാഫ്കയുടെ ദുര്‍ഗ്ഗം (castle)എന്ന നോവലിലെ നായകനെ പോലെ
    എത്ര നടന്നാലും നാം ആഗ്രഹിക്കുന്നിടത്തെത്തില്ല
    എത്തുന്നതൊന്നും നാം ആഗ്രഹിച്ചതാവില്ല

    ഇന്നെത്തും നാളെയെത്തും എന്നു നാം കിനാവു കണ്ടുകൊണ്ടേയിരിക്കും.

    ഒരിക്കലുമെത്താതെ വീണടിയും അപ്പോള്‍ നാം തേടിയതു തൊട്ടടുത്തു തന്നെയുണ്ട് എന്നു തോന്നും.

    കാഫ്കയുടെ നായകന്‍ ലക്ഷ്യം മൂടല്‍മഞ്ഞിലെന്ന പോലെ കാണുന്ന പോലെ.

    ഹൊ ജീവിതം പോലെ ഒരു കാല്പനികത മറ്റെന്തുണ്ട്.

    ഓരോ മനുഷ്യനും ഒരു നെടുവീര്‍പോടെ പറഞ്ഞു പോകുന്ന ആത്മഗതം.
    എന്റെ ഹൃദയത്തില്‍ കൊണ്ടു.

    ReplyDelete
  30. 'മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
    വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍'

    ഇവിടെ ഉടക്കി കുറേ നിന്നു...

    ReplyDelete
  31. "ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
    എന്നെ അടക്കണമെന്നെങ്കിലും
    നിന്‍റെ ഉടമയോടൊന്നു പറയൂ"

    അത് പ്രശ്നമാവും ....

    ReplyDelete
  32. മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
    വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍

    ഒന്നും പറയാനില്ല സുഹൃത്തെ,വളരെ കാലം കഴിഞ്ഞാണ് ഈ വഴി..ലോകത്തിന്റെ മുക്കാല്‍ഭാഗവും കണ്ണീര്‍ നിറഞ്ഞു നില്‍ക്കുന്നതെന്താവോ?

    ReplyDelete
  33. എല്ലാവരോടും സ്നേഹം, നന്ദി..

    ReplyDelete
  34. 'ഒടുക്കം'
    നല്ല ഒരു കവിത വായിച്ചു.

    നല്ല വരികള്‍..
    ഓരോ വാക്കിലും കവിത..

    ആശംസകള്‍.

    ReplyDelete
  35. nalla kavitha.
    pavithran teekuniyude veetilekkulla vazhi enna kavitha orthu.
    regards

    ReplyDelete
  36. ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
    എന്നെ അടക്കണമെന്നെങ്കിലും
    നിന്‍റെ ഉടമയോടൊന്നു പറയൂ.

    സെറീന..
    നന്നായിരിക്കുന്നു...

    ReplyDelete
  37. evideyayirunnu ithuvare?

    ReplyDelete
  38. കവിതയ്ക്കും, ഒടുക്കം അടക്കം ചെയ്ത ഉപമയ്ക്ക് പ്രത്യേകിച്ചും അഭിനന്ദനം:)

    ReplyDelete
  39. pinnitta vazhiikaletra! ninte veedinte ummarathu ee asthamaya sandhyail ngan ethiyaello. athu ente janma punyam. nee illennu ariyumbol ... orupakshe nee orikkalum undayirunnille ? ngan unarunnu. ee kuda ivide madakki vekkam .. ini ee pacha pulthakidil thala chaychu,ninne onnu koodi ngan kandethatte, ente yatra thudaran.
    Love and regards

    ReplyDelete
  40. സെറീന
    ഇന്നാണ്‌ ഇതു വഴി വന്നത്‌. ഇത്‌ വായിച്ച്‌ ഞാന്‍ തരിച്ചിരുന്നുപോയി.
    മനസ്സ്‌ കടയുന്നു.

    ReplyDelete