Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

17.5.12

മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍

വാക്കുകളുടെ തീന്‍ മേശയില്‍
ആഴത്തില്‍ വരഞ്ഞു മുളക് തേച്ച്
വിളമ്പി വെച്ചിട്ടുണ്ടെന്നെ.

തിരിച്ചും മറിച്ചുമിട്ടു പൊള്ളിച്ചെടുത്തതാണ്
 എന്നിട്ടും എവിടെ നിന്നാണ്
ഈ വെളുത്ത പിഞ്ഞാണവക്കിനെ 
കര പോലെ നനയ്ക്കുന്ന വേലിയേറ്റം?

 പറിച്ചെടുത്തു കളഞ്ഞ
ആ ചെകിളപ്പൂവുകളുണ്ടല്ലോ
അതിനിടയിലാണ്
അവസാനം കോര്‍ത്തെടുത്ത
ആ ശ്വാസം സൂക്ഷിച്ചിരുന്നത്
അതിലായിരുന്നു
അവന്‍റെ ഓര്‍മ്മയെ വെച്ചിരുന്നത്.

മുറിച്ചു നീന്തിയ കടലൊന്നും
കടലായിരുന്നില്ലെന്നു ഇപ്പോഴറിയുന്നു,
നിശ്ചലതയെക്കാള്‍ വലിയ കടലില്ലെന്നും!

 പോളകളില്ലാത്ത കണ്‍ വൃത്തത്തില്‍
മരിക്കാതെ കുടുങ്ങിക്കിടപ്പുണ്ട് ഒരു ആകാശം
മീന്‍ കണ്ണു തിന്നാനിഷ്ടമുള്ള കുട്ടീ,
നിനക്കാണിതിലെ മേഘങ്ങള്‍,
 തിന്നുകൊള്ളൂ,
മുള്ള് കൊള്ളാതെ, കടലിന്‍റെ ചോര പൊടിയാതെ!

24.1.11

ഒരു തുമ്പപ്പൂ കൊണ്ട്...

ഹൃദയമെങ്ങനെ പറിച്ചെടുത്തു
മരക്കൊമ്പില്‍ വെയ്ക്കും, മരിച്ചു പോകില്ലേ?
കഥയുടെ പകുതിയില്‍
കുഞ്ഞു കൌതുകം കണ്‍ വിടര്‍ത്തുന്നു.

ചതിയുടെ പുഴ നീന്തിക്കടന്ന
കുരങ്ങന്‍റെ കൌശലത്തില്‍
കൈകൊട്ടിയാര്‍ത്തുറങ്ങുമ്പോള്‍
ഉറക്കത്തിലും ഒരു കുഞ്ഞു ചിരിത്തുമ്പ
പൂത്തു നില്‍പ്പുണ്ട് ചുണ്ടരികില്‍..

കഥയില്ലാതെ പുഴ നീന്തി,
കരയില്ലാത്തോരിടത്ത്
കര പറ്റി നില്‍ക്കുമ്പോള്‍, കണ്ണേ,
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.

പക്ഷെ ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!

11.1.11

കുടിയൊഴിക്കല്‍

ഉടയോന്‍റെ കാലൊച്ച കേട്ടാണ്
സ്വപ്നഭരിതമായ രാത്രിയുടെ
വയലില്‍ നിന്നും ഈ ദിവസവും
ഓടിപ്പോയത്,

സ്വര്‍ണ്ണ നിറമുള്ള പാടങ്ങളാണ്
അകം നിറയെ എന്ന് പറയുമ്പോലെ
ഇത്തിരി മണ്ണ്.

പക്ഷെ എന്തൊരു ബോറനാണ് ഇതിന്‍റെ ജന്മി!

എന്‍റെയാണ്, എന്‍റെയാണ്
എന്ന് തോന്നിപ്പിക്കും
പതിച്ചു കിട്ടിയെന്നു വെറുതെ
ഞാനുമങ്ങ് വിചാരിക്കും.
പക്ഷെ,
ഒരു തൈ നടാനൊരുങ്ങുമ്പോള്‍
ഒരു കിണറാഴം ഉള്ളില്‍ തണുത്തു തുടങ്ങുമ്പോള്‍,
ഒരു വാഴയോ മുല്ലയോ തളിര്‍ക്കാന്‍ തുടങ്ങുമ്പോള്‍
വരും, ചോരച്ച കണ്ണുരുട്ടി.

മൌനത്തിന്‍റെയും മറവിയുടെയും
കുന്നിന്‍ ചരിവുകളില്‍
ആള്‍പ്പാര്‍പ്പില്ലാത്ത പ്രണയത്തിന്‍റെ
കുഞ്ഞു വീടുകള്‍ക്ക് മേല്‍,
പാതിരാവില്‍ നിഗൂഡമായി തിരളുന്ന
എന്‍റെ പാവം ചെമ്പരത്തിക്കു മേല്‍ പോലും
വട്ടമിടുന്നുണ്ട് അയാളുടെ കാഴ്ച്ചയുടെ
ചാരന്‍ പരുന്തുകള്‍.

കാറ്റുകള്‍ മരിച്ചടങ്ങിയ ആല്‍ മരമേ
എന്തിനാണീ നിശ്ചലതയുടെ കൂടുകള്‍?

ഒരു ജപ്തിയോ കുടിയൊഴിക്കലോ കൊണ്ട്,
ഈ അഞ്ചു സെന്‍റങ്ങ് തിരിച്ചെടുത്തു കൂടെ,
ഇതിനു പുറത്തു കാത്തു നില്‍പ്പുണ്ട് എന്‍റെ കൂട്ടുകാര്‍,
ആരുടേയും രേഖകളിലില്ലാത്ത മണ്ണില്‍,
ഞങ്ങള്‍ക്ക് വാക്കുകളുടെ വിത്തിറക്കണം.

3.1.11

ഓരോ വര്‍ഷവും ഓരോ മരമാണ്

പോയ വര്‍ഷങ്ങള്‍ എണ്ണി നോക്കുമ്പോള്‍
കുറവുണ്ടോ ചില മരങ്ങള്‍?
എവിടെയൊക്കെയോ നിന്ന്
അവ വിളിച്ചു പറയുന്നില്ലേ,
കാറ്റിലൂടെ ഗന്ധമായും,
മണ്ണിലൂടെ തൈ നോട്ടങ്ങളായും
മറവിയില്‍ നിന്ന് പുറത്തെടുക്കാന്‍
ചില അടയാള വാക്യങ്ങള്‍?

ഒന്നില്‍ നിന്ന് അടുത്തതിലേക്ക്
നടന്നു പോയ സ്വന്തം മനുഷ്യരിലേക്ക് മടങ്ങി വരാന്‍
എല്ലാ മരവും ആഗ്രഹിക്കുന്നുണ്ടാകണം.
അതാവണം, നെഞ്ചില്‍
കാറ്റ് കുടുങ്ങിയ മാതിരി
ഓരോ മരവും ഇളകിക്കൊണ്ടേയിരിക്കുന്നത്.

ഓര്‍ത്തു നോക്കൂ,
കാണാതായ മരങ്ങളുടെ മുഖങ്ങള്‍.
ആരെയോ ദഹിപ്പിക്കുവാന്‍ മുറിച്ച ചിലത്,
ഡിസംബറിന്‍റെ പുലര്‍ മഞ്ഞിലെന്ന പോലെ
മറവിയില്‍ മറഞ്ഞു നില്‍പ്പുണ്ടാകും മറ്റൊന്ന്,
കൊടും മിന്നലില്‍ തല വെന്തും
പുഴകള്‍ കര കവിയുമ്പോള്‍ ചുവടറ്റും
മരിച്ചു പോയിട്ടുണ്ടാവാം ചില മരങ്ങള്‍.

കണക്കെടുപ്പിനൊടുവില്‍,
ഏകാന്തതയുടെ വന്‍ ശിഖരത്തില്‍
കയറി നിന്ന് ദൂരേക്ക്‌ കണ്ണയക്കുക
കാണാം,വന്നടുക്കുന്ന കാട്ടുതീപ്പെരുക്കം,
പച്ചയെല്ലാം വെന്തു തീരുന്നതിന്‍ ഗന്ധം.
അറിയാനാകുന്നില്ലേ,
പിറക്കാനിരിക്കുന്ന മരങ്ങള്‍
ദൈവ ഗര്‍ഭത്തിലിരുന്നു
കൊമ്പുകളുരച്ചു തീ കൂട്ടുന്നതിന്‍റെ ചൂട്?

എങ്കില്‍,
എങ്കില്‍ ചെയ്യേണ്ടതിത്രമാത്രം
നഖപ്പാടുകള്‍ കൊണ്ട് ജീവിതം
സ്വന്തം പേരെഴുതിയിട്ട
പ്രീയപ്പെട്ട ആ മരത്തില്‍ നിന്നും
ഒരു പച്ചിലക്കൊമ്പ് മുറിച്ചു വെയ്ക്കുക,
കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക.

9.12.10

ഉച്ച മുതല്‍ സന്ധ്യ വരെ ഒരു നഗരം

കണ്ടിട്ടുണ്ടോ ഉന്മാദികളുടെ നഗരം?

നഗ്നതയുടെ കൊടിയടയാളമുള്ള
ഉന്മാദത്തിന്‍റെ പൊതു നിരത്തുകളിലേക്ക്
കണ്ണോടിക്കാന്‍ വരട്ടെ.

അയാളും കുട്ടികളും പൊയ്ക്കഴിഞ്ഞ്
അലക്കൊഴിഞ്ഞ് , അടുക്കളയൊഴിഞ്ഞ്
തനിച്ചാകുന്ന അവളുടെ അടയ്ക്കാത്ത മുറി.

കാല്‍പ്പെരുമാറ്റമരുത്.
സാന്നിധ്യങ്ങളില്‍ അവള്‍ പഠിച്ച
പരകായ പ്രവേശമുണ്ട്.
ഒരു സാധു ജന്മത്തിലേക്ക് .

അവള്‍ പറയുന്നു:
അവളില്‍ നിന്നൊരു ലോകമിറങ്ങി വന്നു
കാതു കൂര്‍പ്പിക്കുന്നു,
കറുക്കുകയോ കനക്കുകയോ ചെയ്യുന്ന
മുഖങ്ങള്‍ കണ്ണു കൂര്‍പ്പിക്കുന്നു.

ഒരു തെരുവുനാടകത്തിലെന്ന പോലെ ഉച്ചത്തില്‍,

"ഒരിക്കല്‍, വിശക്കുന്നൊരുച്ചയില്‍
നിനക്ക് ഞാന്‍ വെച്ചു തരും
ഒരു ഒഴിഞ്ഞ പാത്രം
വയറു നിറയെ കഴിക്കണം,
വിഭവങ്ങളെ വാഴ്ത്തണം.
ഇല്ലാത്ത സദ്യയുണ്ണാന്‍ നീയും പഠിക്ക്"

അടക്കമെന്നു കബറടക്കിയ
കുതിപ്പുകള്‍ വന്നു പറയുന്നു:
അനേകം പെണ്മണങ്ങളില്‍ മുക്കിക്കളയുവാന്‍
ഇനിയും തരില്ല എന്‍റെ ചുംബനമെന്നു കൃഷ്ണനോട്
എന്‍റെ നഖക്കീഴിലെ അഴുക്കിനെ
എരിക്കുവാനുള്ള അഗ്നിപോലുമില്ലല്ലോ രാമാ
നിന്‍റെ പക്കലെന്നു ഉച്ചത്തില്‍,

കാഴ്ച രസം പിടിച്ചു വരുമ്പോള്‍
കുട്ടികള്‍ മടങ്ങിയെത്തിയേക്കാം
അപ്പോള്‍,
മുടി വാരിക്കെട്ടി, ഞാനൊന്നുമറിഞ്ഞില്ലേയെന്ന്
ചായക്കപ്പുകളിലേക്ക് ഒഴുകിപ്പോകും അവള്‍.
അതു കൊണ്ടു കാതുകള്‍ ഒന്ന് കൂടി
കൂര്‍പ്പിച്ചോളൂ,

കേള്‍ക്കുന്നില്ലേ,
ഭയത്തിന്‍റെ മണ്‍ തരികള്‍ കുടഞ്ഞു കളഞ്ഞ്
ഒരു മത്സ്യം കടലിലേക്ക്‌ വഴുതുന്നത്,
കുതിര്‍ന്നൊട്ടിയ ചിറകുകള്‍ കുടഞ്ഞു കളഞ്ഞ്
ഒരു പക്ഷി ആകാശമാകുന്നത്!
മറ്റെവിടെയാണു ഉന്മാദികളുടെ നഗരം,
കടലാഴമുള്ള ഈ ഒച്ചകളുടെ ഹൃദയത്തിലല്ലാതെ?

14.6.10

അടക്കം ചെയ്ത കടലുകള്‍ക്ക്

ഉറക്കം വൈകുന്ന രാത്രികളില്‍ കേള്‍ക്കുന്നു
നഗരം കടന്നു പോകുന്ന കപ്പലുകളുടെ
വിദൂരവും ഏകാന്തവുമായ സൈറണ്‍.
അന്നേരം, മരണാനന്തരം ദൈവത്താല്‍
ഉണര്തപ്പെടുന്ന ശരീരത്തെ പോലെ
പോയ കാലങ്ങളുടെ തിരയൂറ്റവുമായി
എന്‍റെ കടല്‍ ഉണരും.

യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്.
അതിന്‍റെ പ്രാചീനമായ തീരങ്ങളില്‍
ശംഖുകള്‍ക്കുള്ളില്‍ നിന്ന്
രണ്ടു പേര്‍ പുറത്തിറങ്ങും.
തുരുമ്പിച്ച ശരീരങ്ങള്‍ കൊണ്ടു
എവിടെയായിരുന്നു ഇത്ര കാലവുമെന്ന്
കെട്ടിപ്പിടിക്കും.

കാലങ്ങളായി നങ്കൂരമിട്ട കപ്പലുകളില്‍
ഇരുന്നിരുന്നു മരിച്ച അനേകം പേരുടെ
മുഖങ്ങള്‍ വീണ്ടും ചലിച്ചു തുടങ്ങും.

ഘടികാരകാരസൂചികളെ കുസൃതിയ്ക്കു
മുന്‍പിലേയ്ക്ക് തിരിച്ചു വെച്ച
വികൃതി ചെക്കനായി ദൈവം
അവരുടെ കാലത്തെ തിരിച്ചു കൊടുക്കാനൊരുങ്ങും.

പക്ഷെ, കപ്പല്‍ നഗരം കടക്കുന്ന മാത്രയില്‍
ജീവിതമെന്ന് പേരുള്ള ആരോ
മൂന്നു വട്ടം കൂകി
ആ രാത്രിയെ മരിപ്പിയ്ക്കും.
ഓരോ പ്രഭാതവും ചിറകുകള്‍ വിരിച്ചു നിന്ന്
നെറുകയില്‍ കൈവെയ്ക്കും,
ജീവിതം മുഴുവന്‍ മരിച്ചു കൊള്ളുക.

26.4.10

ഒടുക്കം

നിന്‍റെ വീടാണെന്നു കരുതിയാണ്
ചില വാതിലുകളില്‍ പുലരുവോളം
കാത്തിരുന്നത്,
അവിടെയ്ക്ക് വരാനാണ്
വീട് വിട്ടിറിങ്ങിയത്,
വഴി തെറ്റിയത്,
അങ്ങോട്ടേയ്ക്കുള്ള നടപ്പ് മാത്രമാണ്
മരിച്ച വിരലുകള്‍ കൊണ്ടു എഴുതിയ
കവിതകളില്‍ ചോര പോലെ പാഞ്ഞിരുന്നത്.
വഴി മുഴുവന്‍ ഓരോ അടയാളങ്ങളും
മോഹിപ്പിച്ചു കൊണ്ടിരുന്നു,
ഒരു വെള്ളച്ചാട്ടത്തിന്റെ
അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം,
കാറ്റിലും ഇലയനക്കങ്ങളിലും ജലപ്പെരുക്കം,
ജന്മത്തിനും മുന്നേയോ
സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി,
എന്നിട്ടും ഒരു ജന്മം മുഴുവന്‍ വേണ്ടി വന്നല്ലോ
നീ ഇല്ലാത്തതെങ്കിലും
നിന്‍റെ വീട്ടിലേയ്ക്കൊന്നു വരാന്‍.
മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍
ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
എന്നെ അടക്കണമെന്നെങ്കിലും
നിന്‍റെ ഉടമയോടൊന്നു പറയൂ.

9.1.10

ഉപ്പിലിട്ടത്‌

ഉന്നം നോക്കി വന്ന കല്ലിനൊപ്പം
മണ്ണ് പറ്റിക്കിടക്കുമ്പോള്‍
ഇലകള്‍ക്കിടയിലൊരു വെയില്‍ത്തിരി
മുനിഞ്ഞു മുനിഞ്ഞു കെട്ടു പോയി.

ഇപ്പോള്‍ പറക്കുമെന്നിത്ര കാലവും കൊതിപ്പിച്ച
ഈരില ച്ചിറകുകള്‍, തൊട്ടു നോക്കി നില്‍പ്പുണ്ട്,
മരിച്ചെന്നു പറഞ്ഞിട്ടും പോവാതൊരു കാറ്റ്,

ഉപ്പെന്നു കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു.
ആഴ്ന്നു കിടന്നു,
കാ‍ന്താരി നീറുന്ന കയ്പ്പുവെള്ളം
കൊതിക്കല്ലുകള്‍ വന്നു കൊണ്ട
ഉടല്‍ മിനുപ്പിന്റെ മുറിവായ തോറും.

ചില്ല് പാത്രത്തിനുള്ളിലൂടെ
അടുക്കള ജാലകം നേരെ തുറന്നു തരും
ആള് പിരിഞ്ഞ ഖബറിടം പോലൊരാകാശം
നൂറു കാല്‍പ്പാദങ്ങള്‍ ചവിട്ടി-
യടയാളമിട്ടൊരേകാന്തത!

ആരൊക്കെയോ കാത്തിരിപ്പുണ്ട്‌,
നാവില്‍ വെച്ചാല്‍ അലിഞ്ഞു പോകും വിധം
കുതിര്‍ത്തു രുചിയ്ക്കുവാന്‍,
മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!

22.12.09

ഡിസംബര്‍

ആരുമില്ലാത്ത വീട്ടില്‍, അടച്ചിട്ട വാതില്‍ പാളികള്‍ക്കടിയിലെ
വിടവിലൂടെ തെരുവില്‍ നടന്നു പോകുന്ന കാല്‍പാദങ്ങള്‍ നോക്കി
കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ഏതോ കഥയില്‍ വായിച്ചതോര്‍ക്കുന്നു.
കഥയില്‍ ഇല്ലാത്ത പോലെ പെട്ടെന്നൊരു ദിവസം
അവളുടെ വീട്ടിലേയ്ക്ക് ആരൊക്കെയോ വന്നു കയറുന്നു.
കവിത,
സ്നേഹം,
കൂട്ട്,
കള്ളം,
മുറിവ്,
മരുന്ന്,
വഴക്ക്
പ്രണയം,
സന്തോഷം,
കരച്ചില്‍,
പിന്നെയും
സ്നേഹം
കവിത
കവിത
ഇറച്ചിക്കടയിലേയ്ക്കു തുറക്കുന്ന ജനാലയില്‍
അവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു.

ഡിസംബറേ, എന്‍റെ വീടകം നിറയെ ഒച്ചയനക്കങ്ങള്‍ തന്ന
പ്രീയപ്പെട്ട മഞ്ഞു മാസമേ നന്ദി. ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു വര്‍ഷം.
കുഞ്ഞുങ്ങളുടെ പിറന്നാളല്ലാതെ മറ്റൊരു മാസവും തീയതിയും
ഓര്‍ത്തു വെയ്ക്കാത്ത ഞാന്‍ ഡിസംബര്‍ ഓര്‍ത്തു വെയ്ക്കുന്നു
കൂടെ കൂട്ടിയ എല്ലാവര്‍ക്കും നന്ദി. സ്നേഹം.

30.11.09

മകള്‍ ഋതു

ഏതോ ഗാന രംഗത്തിന്റെ വേഗ
മാന്ത്രികതയില്‍ ഋതുക്കള്‍ മാറുന്ന
കരയിലാണ് എന്‍റെ വീട്,
ഉറവ വെളിപ്പെടുത്താതെ
ഒരു നദി ഒഴുകി പോയതിന്‍റെ
കാല്‍പ്പാടുകളിലുണ്ട്
മുങ്ങിപ്പോയ എന്‍റെ നഗരം.
കാല്‍ ചക്രങ്ങള്‍ വെച്ചു കെട്ടിയ
ഒരാളെപ്പോലെ ജീവിതം മുന്‍പേ പറക്കുന്നു
എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല.

മരുഭൂമികള്‍ കൊണ്ട് ഹൃദയത്തിനു
ചുട്ടി കുത്തുന്ന എന്‍റെ ജീവിതമേ,
എത്ര വേഷങ്ങളാടിയാലും
നിന്റെ കാല്‍ച്ചക്ര വേഗതയ്ക്ക് തൊടാനാവാതെ
ഒരു ഋതു എനിയ്ക്കൊപ്പം നടക്കും,
നിറയെ തൊങ്ങലുകളുള്ള പാവാടയിട്ടു
നൃത്തം വെയ്ക്കുന്ന എന്‍റെ മകളെ പോലെ
ഒരു വസന്തം ഭൂമി ഇതുവരെ കണ്ടിരിക്കില്ല.

(കവിതയ്ക്ക് പേരിടുമ്പോള്‍ അനൂപ്‌ ചന്ദ്രന്റെ
മകള്‍ സൂര്യന്‍ എന്ന കവിതയുടെ പേര് ഓര്‍മ്മയിലുണ്ടായിരുന്നു)

ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്

8.11.09

ഒരു മുറി പല നാടുകളാണ്

ഒരു ആയുസ്സില്‍ എത്ര ഭൂഖണ്ഡങ്ങളുടെ
ദൂരമാണ് ഒരാള്‍ തന്നിലേയ്ക്കു താണ്ടുക,
എത്ര കടലുകള്‍ക്ക് മീതേയാണ് പറന്നിട്ടുണ്ടാവുക?

എത്രകാലം കൂട് കെട്ടിയാലും
ഒരു ചിറകനക്കത്താല്‍ പോലും
സാക്ഷ്യപ്പെടുത്താന്‍ വയ്യാതെ
അടയിരുന്ന മരുഭൂമികള്‍,
വീടറിയാതെ നിന്ന തെരുവുകള്‍.
ഒരേ ലിപിയില്‍, ഒരേ മൊഴിയില്‍ പല ഭാഷ.

ഒരു ജന്മത്തെ പലതായി കീറുന്ന
മരണവും പുനര്‍ജ്ജന്മങ്ങളുമുണ്ട്
ദേശാടനങ്ങളുടെ ഭൂപടത്തില്‍.
ഓര്‍മ്മയുടെ നടുക്കടലില്‍
നങ്കൂരമഴിഞ്ഞ ഒരമ്മക്കപ്പല്‍
കാറ്റു പായകള്‍ വിടര്‍ത്തി നിര്‍ത്തുവാന്‍
ശ്വാസം തെളിച്ചെടുക്കുന്നവള്‍.

പ്രണയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്കും
ശരീരത്തില്‍ നിന്ന് കവിതയിലേയ്ക്കും
പ്രവാസപ്പെടുമ്പോള്‍ ഇനിയും കണ്ടെത്താത്ത
കാടകങ്ങള്‍ ഗന്ധമറിയിക്കുന്നു.

ഉച്ചമയക്കത്തില്‍ നിന്ന്
മകളുണരുന്നത്,
മറഞ്ഞു പോകുന്ന തീവണ്ടിയിലിരുന്നു
കൈവീശി പോയവന്‍ മടങ്ങി വരുന്നത്,
കറി കരിഞ്ഞ മണം തീ കെടുത്താന്‍
വന്നു വിളിയ്ക്കുന്നത്
ഞാനുള്ള കരയിലേയ്ക്ക് തന്നെയാവുമോ?

25.10.09

കുന്നിറങ്ങുന്നവള്‍

കൈകള്‍ വിരുത്തി
കുന്നിറങ്ങുന്ന കാറ്റിനെ പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന്
നാമിറങ്ങിപ്പോകുന്നത്
വേഗം, അനായാസം.
എന്നാലോരോ ചുരുളിലും
പടര്‍ന്നിരിയ്ക്കും കുടഞ്ഞാലും പോവാതെ
ആ കുന്നിന്റെ മാത്രം സുഗന്ധങ്ങള്‍.

എന്തോ ഒന്നവിടെ മറന്നു വെച്ചല്ലോ
എന്നാശങ്കപ്പെട്ടുതിരിഞ്ഞു നോക്കുമ്പോള്‍ കാണാം
കുന്ന്,
അതിന്‍റെ ആകാശം,
അവരുടെ ഉറവകള്‍.
ഓരോ ചരിവിലും കാട്ടുചെടികള്‍,
മരിയ്ക്കുമ്പോള്‍ വരാം
പ്രാണന്‍ തരാമെന്നു വേരാഴ്ത്തിയവ.
കുതറുന്നുണ്ടാവണം, ഇപ്പോളവയുടെ ചോടുകള്‍,
കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!

(ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്)

20.10.09

ദൈവം ആദ്യത്തെ കവിത വായിക്കുന്ന ദിവസം

അങ്ങനെയാരോ പറഞ്ഞെങ്കിലും
ആത്മഹത്യയല്ല അവസാനത്തെ കവിത.
ദൈവം വായിക്കുന്ന ആദ്യത്തെ കവിതയാണത്‌.

ജീവിതമെന്ന് പേരിട്ടു ഇത്രയും ദുരൂഹമായൊരു
വരിയെഴുതി വെച്ച ആ മഹാ കവി
ഇന്നേവരെ വായിച്ചിരിക്കാനിടയില്ല
നമ്മള്‍ പിടഞ്ഞു പിടഞ്ഞു എഴുതിയതൊന്നും.
ഇതെങ്കിലും വായിക്കട്ടെ!

ആത്മാവിലൊരു കിണര്‍ കുഴിച്ചു തന്നിട്ട്
ദാഹിച്ചു മരിയ്ക്കൂ എന്ന് പറഞ്ഞ
കുസൃതിയ്ക്ക് പകരം ഒരു കടലും
കൊണ്ടു തന്നെ പോകും ഞാന്‍.
ഒരു തൊട്ടിക്കയറു പോലും പാഞ്ഞു പോകാത്ത
അതിന്‍റെ ആഴത്തിലെ ഇരുള് കണ്ടു,
പടച്ചോന്‍റെ കണ്ണ് നിറയുമ്പോള്‍
എന്‍റെ കടല് കാണിച്ചു കൊടുക്കണം.

ഒരിറ്റു ജലമില്ലാതെ നടന്ന വഴികള്‍ കണ്ടു
നെഞ്ചു പൊള്ളുമ്പോള്‍
സാരമില്ലെന്ന് കൈപിടിയ്ക്കണം.
ഏതു വേനലിലും ചുരക്കുന്ന
പാറകളെ കണ്ടിരിയ്ക്കില്ലേ ദൈവം?

അപ്പോഴായിരിയ്ക്കുമോ ജനന മരണങ്ങളുടെ
പുസ്തകം ദൈവമെന്നെ കാണിയ്ക്കുന്നത്,
ജീവിച്ചിരുന്നവരുടെ പേജുകളിലൊന്നും
എന്‍റെ പേരില്ലെന്ന്,ജനിയ്ക്കുന്നതിനു മുന്‍പേ മരിച്ച
കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് ഞാനുള്ളതെന്ന്
അപ്പോഴായിരിയ്ക്കുമോ പറയുന്നത്?

15.10.09

വാക്ക്

അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം,
ക്ലാവ് പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി

(സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല,
ജീവിതമോ തീരെയല്ല)

വക്ക് പൊട്ടിയും ചളുങ്ങിയും
എടുത്തു വെച്ച ജലമൊക്കെ ചോര്‍ന്നും
എത്രയാണുള്ളില്‍, അതിനിടയില്‍
ഒന്ന് കൂടി തിരഞ്ഞു നോക്കണം,

ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
നിന്നോട് ഒന്ന് മിണ്ടാനാണ്..

5.10.09

ഒരു രാത്രി കൊണ്ടു പൊഴിഞ്ഞു തീരുന്ന ഒരാള്‍

ഭൂമി അസ്തമിയ്ക്കുന്ന രാത്രിയാണിത്.
മിന്നാമിനുങ്ങുകളുടെ തോട്ടത്തിലൂടെ
ഇന്ന് ഞാന്‍ നിന്‍റെ വീട്ടിലേയ്ക്ക്‌ വരും,
തനിയേ മിണ്ടി മടുത്ത ഒരു വരമ്പ് പാടത്തിന്‍റെ
നെഞ്ചിലൂടെ എനിയ്ക്ക്‌ മുന്‍പേ നടക്കും.

അവിടെ,
ആകാശത്തേയ്ക്ക് ശിഖരങ്ങളുയര്‍ത്തി നിന്ന്
ഒരു മരം പ്രാര്‍ത്ഥന പോലെന്തോ പറയുന്നുണ്ടാവും
വെയിലിന്‍റെ മുനകള്‍ കൊണ്ടു മുറിഞ്ഞതെല്ലാം
നിലാവ് ഇറങ്ങി വന്നു തൊട്ടു നോക്കും,
ദിക്കു തെറ്റിയ എന്‍റെ കാറ്റില്‍ മുറിഞ്ഞ
ഒരു തണ്ട് പോലെ നീ വിറയ്ക്കുന്നുണ്ട്,
യുദ്ധം കഴിഞ്ഞ മണ്ണ് പോലെ ഞാനും

നാളെ നിന്‍റെ മുറ്റത്ത്‌ പൊഴിഞ്ഞു കിടക്കും
കരിയിലകള്‍ക്കൊപ്പം ഈ രാത്രി.
മഴയെന്നും തീയെന്നും പേരുള്ള ഒരോര്‍മ്മ
ചാവേറെന്നു എനിയ്ക്ക്‌ പേരിടും മുമ്പ്‌
അടിച്ചുകൂട്ടി കത്തിച്ചു കളഞ്ഞേക്കണം
നിന്‍റെ കാല്‍ നഖത്തോളവും തിളക്കമില്ലാത്ത
ഇതിന്‍റെ നക്ഷത്രങ്ങളെ മുഴുവന്‍.

നിനക്ക്

പ്രാര്‍ത്ഥനയുടെ സൂചിക്കുഴയിലൂടെ നൂണ്ടു നൂണ്ട്
വെളുത്ത നൂലായി തീര്‍ന്നു ഹൃദയം.
ഒരു മിടിപ്പില്‍ നിന്നും ഒരു ജീവിതം
തുന്നിതരണേയെന്ന് രണ്ടു രാത്രികള്‍.
ഏകാന്തത കൊണ്ടു മടുത്ത ഏതോ ദൈവം,
ഒറ്റയ്ക്കായി പോവട്ടെയെന്നു കടലിനോടും
മരുഭൂമിയോടും അപ്പോള്‍ പറഞ്ഞു കൊണ്ടേയിരുന്നു
എഴുതിയവന്‍ പോയ്ക്കഴിഞ്ഞാല്‍ മാത്രം
വായിക്കാനാകുന്ന ലിപിയില്‍ വന്ന കത്തുകള്‍ക്ക്
മറുപടി എഴുതുകയായിരുന്നു ഞാനിതുവരെ
ഇനി മേല്‍ മിണ്ടുകയില്ലെന്നു പറഞ്ഞാല്‍
ഇനി ജീവനില്ലെന്നാണ് അര്‍ത്ഥമെന്നു അവനെഴുതുന്നു,
മറുപടിയില്‍ മരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!

24.9.09

ഭൂപടത്തിലില്ലാത്ത വഴികള്‍

രണ്ടു നാടുകളില്‍ രണ്ടു ബസ്സുകളില്‍
തൊട്ടിരുന്നു ഒരേ ദിക്കിലേയ്ക്ക്‌
യാത്ര ചെയ്യുന്നു രണ്ടു പേര്‍,

അവര്‍ക്കിടയില്‍ കടല്‍പ്പാലങ്ങളും
തുരങ്കങ്ങളും തീവണ്ടിപ്പാതകളുമുണ്ട്
തിളയ്ക്കുന്ന റോഡുകളില്‍ ജലമെന്നു
നടിച്ചു വെയിലിന്‍റെ തിരയിളക്കമുണ്ട്

പുറകിലേയ്ക്ക് അടര്‍ന്നു മാറുന്ന
കാഴ്ച്ചകള്‍ക്കിടയിലൂടെ പരസ്പരം
ഗന്ധമാപിനിയാകുന്നു കാറ്റ്
ചേര്‍ന്നിരിയ്ക്കുന്ന ചുമലുകള്‍ക്കിടയില്‍
ഭൂമിയുടെ എല്ലാ രേഖകളേയും മായ്ച്ചു കൊണ്ട്
രണ്ടു നാടുകള്‍ക്ക് ഒരേ ഭാഷയാവുന്നു

ഒരിടത്തു സിഗ്നലില്‍ കാത്തു നില്‍ക്കുമ്പോള്‍
മറ്റൊരിടത്ത് ഒരു വളവു തിരിയുന്നുണ്ടാവണം
പെട്ടെന്ന് അവര്‍ പരസ്പരം ഉമ്മ വെയ്ക്കുമ്പോള്‍
അറിയാതെ താഴെ വീണു പോവുന്ന
തൂവാലയാകുന്നു ലോകം.

6.9.09

എഴുത്തു കുത്ത്

എത്രയാണ്,
ഭംഗിയുള്ള ഉടുപ്പുകള്‍ !

എന്നിട്ടും എല്ലാ പാതിരാവിലും 
കീറലുകള്‍ മാത്രമായി തീര്‍ന്ന ഒരു 
പഴന്തുണി തന്നെ ഒരുവള്‍ 
തുന്നിക്കൊണ്ടേയിരിയ്ക്കുന്നു.

മഷി തീര്‍ന്നു പോയ പേന 
കുടഞ്ഞു കുടഞ്ഞു
ഒടുവിലെ ഉത്തരമെഴുതുമ്പോലെ
അവസാന തുള്ളിയ്ക്കുള്ള വെപ്രാളമാണ്
ഓരോ ഇഴയടുപ്പിയ്ക്കുമ്പോഴും വിരലുകളില്‍ !

ഇനിയൊരിക്കല്‍,
ഭംഗിയുള്ള ഓരോ ഉടുപ്പിനും 
പകുത്തു പകുത്തു 
തീര്‍ന്നു പോവുമ്പോഴെങ്കിലും
ഇത് കൊണ്ട് അവളെയൊന്നു പുതപ്പിയ്ക്കണേ
എന്ന പ്രാര്‍ഥനയാണ് ഓരോ സൂചിക്കുത്തും

4.9.09

അകം വാഴ്വ്

എന്‍റെ ഉറക്കത്തിന്‍റെ കരയില്‍
എന്നുമിങ്ങനെ വന്നിരുന്ന്
എന്താണ് നീ ചെയ്യുന്നത്?
ഞാനൊന്നും അറിയില്ലെന്നാണോ!
സ്വപ്നങ്ങളില്‍ നിറയെ പൂക്കുന്ന
പൂവുകള്‍ നേരം വെളുക്കുമ്പോഴെയ്ക്കും
കാണാതാവുന്നതെങ്ങനെയെന്ന് എനിക്കറിയാം.
നീ നടന്ന വഴിയിലൊക്കെയുണ്ട് ആ പൂ മണം.
ഉണര്‍ന്നു കണ്ണാടിയില്‍ നോക്കാതെ
മുറ്റത്തിറങ്ങിയെങ്കില്‍ ആരെങ്കിലും കണ്ടുപിടിച്ചേനെ
നെറ്റിയിലെ ഉറക്കം മണക്കുന്ന ഉമ്മ.
പെട്ടെന്ന് ബസ്സ് കേറിപ്പോകാന്‍ നേരം
പാതിയില്‍ നിര്‍ത്തിയ വാചകം
കവിത പോലെ മുഴുമിപ്പിച്ചിരിയ്ക്കുന്നത്
ഒട്ടുമിണങ്ങാത്ത പകലൊച്ചകളില്‍ നിന്ന്
ഞാന്‍ വായിച്ചെടുക്കുന്നുണ്ട്.
വേരുകള്‍ മാത്രമറിയുന്ന ജല സ്വകാര്യങ്ങളില്‍
ഒരു മരം തളിര്‍ക്കും പോലെ
അകം നിറയെ ചിരിയ്ക്കുന്നുണ്ട്,
ഒരിയ്ക്കലും ഭൂമിയുടെ വെട്ടമറിയാത്ത ഒരുവള്‍.
കഴുകി കമഴ്ത്തിയ പാത്രത്തില്‍ ഒരു തുണ്ട്
ചീരയില പോലെ ഇങ്ങനെ മറഞ്ഞിരു‌ന്നോളൂ,
ഉണ്ണാതെ നിറയുമ്പോള്‍ ഞാനറിയുന്നുണ്ട്.

(ബൂലോക കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

11.8.09

ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ..

കാറ്റ് വിരിച്ച പായയില്‍
ഇല സൂര്യനോട്‌ ഇണ ചേര്‍ന്നാവണം
പച്ചയുണ്ടായത്
അതായിരിയ്ക്കും,
തനിച്ചു നിന്ന ചില്ലയുടെ
മെല്ലിച്ച വിരസതയ്ക്ക്
പെട്ടെന്നൊരു പാട്ടോര്‍മ്മ വന്ന പോലെ
നിറയെ പൂക്കള്‍ വിരിഞ്ഞത്!