14.3.09

തീര്‍ന്നിട്ടും തീരുന്നേയില്ലെന്ന്
_________________________________
മുറിച്ചെടുത്ത പോലെ ഒഴുകി നിര്‍ത്തിയതാണ്.
ആഴം കൊണ്ട് അമര്‍ത്തി പിടിച്ച വേഗം
അടിയില്‍ കുതറുമ്പോള്‍,
എന്‍റെ ജലമേയെന്നു കരയ്ക്ക്‌ കണ്ണ് നിറയുന്നു.
ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം.
മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.
ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍
മരണം പോലെ തണുക്കുന്നു.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.

എന്റെ കരയേ,
ആകാശമേ,
മരമേ,
ഒഴുക്കെനിക്ക് മുറിക്കാം
കൈ തട്ടി മറിഞ്ഞ മഷിക്കുപ്പിയിലെ
കണ്ണ് തുറക്കാത്ത വാക്കിന്‍റെ നീലിച്ച
കുഞ്ഞു ദേഹം പോലെ തൊടാന്‍ പേടി
തോന്നുന്ന ഈ ഞരമ്പിലെ
കടലിനെ ഞാനെങ്ങനെ മുറിക്കും?

(മാധ്യമം ആഴ്ചപ്പതിപ്പ് )

16.1.09

നീ വന്നു തൊടുമ്പോള്‍

__________________________
അടുത്തിരിയ്ക്കൂ,
ഭയത്തിന്‍ ചുഴികളുള്ളോരാഴമായി
പണ്ടു നിലാവ് പതഞ്ഞ മുറിയാണിത്.
അടയ്ക്കുവാന്‍ വയ്യാത്ത ജാലകം,
പുറത്തുന്മാദമായ് ചിരിയ്ക്കും രാക്കാഴ്ച്ചകള്‍,
വല്ലാത്തൊരു ആഴത്തിലേയ്ക്ക്
കരച്ചിലിന്‍ പട്ടം കൈവിട്ട കുട്ടി,
അവളുറങ്ങാതുറങ്ങാതെ ഭ്രാന്തുതുന്നിയ
പുതപ്പിന്‍ മണം.
ചേര്‍ന്നിരിക്കൂ,
പാറി വീഴും മുടിയിഴത്തുമ്പ്‌
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
സ്വയം കടഞ്ഞോരൊറ്റക്കല്ലു പോല്‍
കടുത്തെങ്കിലും, ചേര്‍ന്നു നില്‍ക്കെ
അറിയാം ഉള്‍പ്പെരുക്കങ്ങള്‍,
നീ മാത്രമെഴുതും ആവേഗ മൊഴികള്‍.
അവസാനമാളുന്ന തീപോലെ ശാന്തം,
മൌനം ഒടുവിലെ പിടിമണ്ണുമിട്ട ഹൃദയം.
എങ്കിലുമടുത്തിരിക്കൂ,
നേരെ കൊളുത്തൂ വഴിച്ചൂട്ട്‌ പോല്‍
കൊണ്ടു വന്നൊരാ കണ്‍ തിളക്കം,
വായിച്ചു ഞാനുറങ്ങാം ,
നീ വന്ന സ്വപ്നം വെളിച്ചമാകുന്നതിന്‍ മുന്‍പ്.
______________________________

9.1.09

കവിത

ചതി.

നീ ഇരുട്ടിലാണോ,ജീവനെ?
ഒരു മിന്നാമിനുങ്ങിന്‍റെ തരി വെട്ടം പോലുമില്ലാതെ..
നിന്നെയോര്‍ത്തെന്‍റെ ഹൃദയമെരിയുന്നതിന്‍റെ
തീ കാണുന്നില്ലേ നീ?
എന്‍റെ വാക്കുകള്‍,സ്വപ്‌നങ്ങള്‍,
എന്തിന് പ്രാണന്‍ പോലും നിനക്കു
ഞാന്‍ തരും ഒരു നക്ഷത്ര വെട്ടമാകുമെങ്കില്‍..
*******************************
ഇപ്പോള്‍ എന്ത് തെളിച്ചമാണ് നിന്‍റെ കണ്ണുകളില്‍,
കനലുകള്‍ ഊതിത്തെളിച്ചുകവിതയുടെ
എത്ര നക്ഷത്രങ്ങളാണ് നീ വിരിയിച്ചത്
ചതി!
ഇനി ഞാന്‍ ആര്‍ക്കു വേണ്ടി എരിയും?

3.1.09

കവിത

ജലമെഴുതിയ വാക്ക്.

ആദ്യമായി മഴ വിളിക്കുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നു;
ജീവിതത്തോളം വലിയ കുഴിമാടത്തില്‍.
ആരവങ്ങളില്ലാതെ വന്ന്,ഉടലാകെ നനച്ച്
ഒറ്റപ്പെയ്യല്‍!
കുട്ടിക്കാലത്തെ കുഞ്ഞു വിസ്മയങ്ങളിലേയ്ക്ക്
കുന്നിറങ്ങി വന്ന നാട്ടുമഴയല്ല,
രാപ്പാതികളില്‍ പേക്കിനാവുകള്‍ വന്ന്
കാര്‍ന്നു തിന്നും മുന്‍പേ വിളിച്ചുണര്‍ത്തി
പാതിരാ ചിലമ്പ് കെട്ടിച്ച ചങ്ങാതി മഴയുമല്ല,
കനക വെയിലിന്‍റെ കന്യാ മിഴികളില്‍ പൊടുന്നനെ
തുളുമ്പി പോയ പ്രണയ മഴയുമല്ല.
യുഗങ്ങളായി വേരു‌കളാഴ്ത്തിയ വന്മരം പോലെ
ജീവനെ മൂടും ഏകാന്തതയില്‍
ദൈവത്തിന്‍റെ പടയിറക്കം പോലെ മഴ!

മടങ്ങിയെത്തുന്നു, മരിച്ചെന്നോര്‍മ്മ പറഞ്ഞ മണങ്ങളെല്ലാം.
മാഞ്ഞു പോകുന്നൂ, ഉറയില്‍ നിന്നൂരിയ കരവാളു പോലെ
ഉള്ളില്‍ വീണു കിടന്നോരുടല്‍ പേടികള്‍.
പല നിറങ്ങളില്‍ മഴ നൂല്
നെയ്തു തന്നെന്‍റെ കുഞ്ഞു പാവാട,
ഉറങ്ങാതെ പെയ്ത കഥ
കിലുക്കങ്ങളില്‍ നിന്നൊരു പാദസരം.
ഉടലാകെ മൂടും ഉമ്മകള്‍,ഉന്മത്ത നീലമാം യൌവ്വനം.
മരണത്തെയെന്‍ ബാല്യമായ്,തരള കൌമാരമായ്ഞാനായി
വിവര്‍ത്തനം ചെയ്തു തോരവേ,
മണക്കും മണ്ണിന്‍റെ താളില്‍ മായാത്തോരാദിമ
ലിപിയാലെന്നെയെഴുതുന്നു മഴ.
.

28.12.08

കവിത

കടലെടുത്തത്.

സ്വയമറുത്തു മാറ്റവേ കുതറി മാറിയ
പ്രാണനായ് നിന്നു കിതയ്ക്കുമൊരു കടല്‍
വന്നു ചേര്‍ന്നിവളുടെ ഒറ്റയാവലിന്‍ ജലധിയില്‍.
മൗനം ഈരിഴ തോര്‍ത്തു പോല്‍ നിത്യം
കഴുകി തുടച്ചു മിനുക്കിയോരെന്നകം,
കാട്ടുസൂര്യകാന്തി തന്‍ ജ്വലന കാന്തി തീര്‍ന്ന വഴിയിടം.
ഓര്‍മ്മ പോലത്ര വിചിത്രമല്ല
കാറ്റെടുത്ത മേഘജാലമായഴിയും
മറവി തന്‍ പുരയിലീ വാസം.
രാക്കിനാവിന്‍ പതര്‍ച്ചയില്‍ പാതിവെന്തോരുടലുകള്‍,
ഭ്രാന്തിന്‍റെ ദ്വീപിലേയ്ക്കായുന്ന പേടികള്‍,
ഒക്കെയും മാഞ്ഞിനി മരണത്തിനപ്പുറം നിത്യവിസ്മൃതി.
അറിയില്ല ഞാന്‍ നിരന്തരം വാതിലില്‍ വന്നു
മുട്ടും പൂര്‍വ സ്വരങ്ങളെ,
നുണ കോര്‍ത്ത മാലയായ്‌ വീണ്ടും
ജീവനില്‍ വന്നു വീഴും മുഖങ്ങളെ.
അറിയില്ല ഞാനാരെയും ,
കാട് കത്തുമ്പോളൊരു തീയല പോല്‍
ദൂരെ നിന്നെത്തി മുറുകെ പിടിയ്ക്കും
നിന്നുഛ്വാസമല്ലാതെയൊന്നും ,
ഉലയുമുടയാട തന്‍ നേര്‍ത്തോരൊച്ചയില്‍ ,
അരികിലതി മൂകം നിന്നു വിതുമ്പും ഗന്ധങ്ങളില്‍
ആളെയറിയും അന്ധയാമെന്നക കണ്ണാളുന്നു,
ജീവനില്‍ കവിത പോലെ നിന്‍ കടല്‍ കലങ്ങുമ്പോള്‍..

20.12.08

കവിത


നിന്നോട് മിണ്ടാതിരിക്കുമ്പോള്‍
എല്ലാ സ്വരങ്ങളും അടഞ്ഞുപോയൊരു
വാക്വമാകുന്നു ഞാന്‍,
നക്ഷത്ര ദീപ്തമായ നിന്‍റെ കരുണയിലേയ്ക്കു
കൈകള്‍ ഉയര്‍ത്താതിരിക്കുമ്പോള്‍
ഏതോ കടലാഴത്തില്‍ എന്‍റെ സൂര്യന്‍
ഉയരാന്‍ വയ്യാതെ ചിറകടിക്കുന്നു,
എല്ലാ ഉയരങ്ങളില്‍ നിന്നും ഞാന്‍ വീണു ചിതറുന്നത്‌
ലോകാതിവര്‍ത്തിയായ നിന്‍റെ അഭയത്തിലെക്കാണ്‌ ,
വിചിത്രമായ വഴികളില്‍ മടുക്കാതെ ഇത്രയും
നടന്നത് നിന്നെ കാണുവാന്‍ മാത്രം,
പ്രാര്‍ഥനയില്‍ വെറും നിലത്തു ശിരസ്സമരുമ്പോള്‍
മണ്ണിനടിയില്‍ ഉറഞ്ഞുപോയ
ഉച്ച്വാസങ്ങളില്‍ നിന്നെനിക്കു കേള്‍ക്കാം,
നിന്‍റെ തീരമണഞ്ഞവരുടെ ശാന്തി.
ഭൂമിയുടെ പരപ്പിനു മീതെ നിന്നെ മണക്കുന്ന
ഓരോ ഇലയിലും അടയിരുന്ന് ,
നീ കൂര്‍ക്കുന്ന ഓരോ മുള്ളിലും തറഞ്ഞു നിന്നു
നിന്നിലേയ്ക്കെരിയുമ്പോള്‍ ഞാന്‍ കാതോര്‍ക്കുക
നിന്‍റെ സ്വരം മാത്രം,
ഏകാകിതയുടെ ഈ ചെങ്കുത്ത്‌ വഴികളില്‍ നിന്നും
മണ്ണിനടിയിലെ നിത്യ ശാന്തിയുടെ കാവല്‍ മാടത്തിലെയ്ക്ക്
നീയെന്നെ വിളിക്കുന്നത് മാത്രം..

19.12.08

ഇനി എനിക്ക് ഏഴായി ചിതറണ്ട
തുളുമ്പി പോകാതെ ആകാശം ഒതുക്കി വെച്ച
എന്‍റെ കടലിനിപ്പോള്‍ ഭൂമിയിലേക്കുള്ള വഴിയറിയാം,
പെയ്തു തോര്‍ന്നു കണ്ണാടി ചില്ല് പോലെ
സുതാര്യമായ മേഘങ്ങളെ കോര്‍ത്തെടുത്തു
ആകാശത്തിനു കുറുകെ ഞാന്‍ മഴവില്ലാകും,
പക്ഷെ ഇനിയെനിക്ക് ഏഴായി ചിതരേണ്ട,
കാഴ്ച്ചയുടെ ഇന്ദ്രജാലമാകേണ്ട,
ഒരു കാര്‍മേഘ വഴിയിലും ചിതറാതെ
ഒരൊറ്റ നിറമുള്ള മഴവില്ല്...