11.8.09

ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ..

കാറ്റ് വിരിച്ച പായയില്‍
ഇല സൂര്യനോട്‌ ഇണ ചേര്‍ന്നാവണം
പച്ചയുണ്ടായത്
അതായിരിയ്ക്കും,
തനിച്ചു നിന്ന ചില്ലയുടെ
മെല്ലിച്ച വിരസതയ്ക്ക്
പെട്ടെന്നൊരു പാട്ടോര്‍മ്മ വന്ന പോലെ
നിറയെ പൂക്കള്‍ വിരിഞ്ഞത്!

12.7.09

അടക്കം

തുറക്കാതെ തൊട്ടു നോക്കുമ്പോള്‍ പോലും
ഉള്ളിലെന്തോ പിടയുന്നു.
ജീവനേ എന്നാവണം സംബോധന
കടലിരമ്പം പോലെന്തോ നിറയുന്നുണ്ട്.

വാതില്‍ വിടവിലൂടിത്
അകത്തേയ്ക്കു വന്നു വീഴുമ്പോള്‍
മണ്ണിനടിയില്‍ നിന്നുള്ള അനക്കം പോലെ
കാലുകളിലെന്തോ പെരുത്തു

ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,
സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.

കാണണം,
കൃഷ്ണ മണികളില്‍ ഇരുത്തി
ഇമയടച്ച് തിരികെ കൊണ്ട് പോരണം
ഇനിയുമെന്തൊക്കെയാവും?

ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്ന ഈ കത്ത്

(പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്)

8.7.09

രണ്ടു മഴകള്‍

ഒന്ന്.
പച്ചച്ച കാടിന്‍റെയുത്സവം,
ഇലപ്പരപ്പോരോന്നും
മഴ കൊട്ടുന്ന തബലകള്‍.
നേരിയ ചില്ലയാല്‍ മരം വലിച്ചു
കെട്ടിയ തന്ത്രിയില്‍ മഴ, വിരല്‍.
മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചു
ഉടലാകെ ഉലഞ്ഞൊരു പുഴ.
പച്ചയും പൂക്കളും ഓരോന്നായി
തിരിച്ചെടുക്കുമ്പോള്‍ ദൈവത്തിന്‍റെ
കണ്ണ് വെട്ടിച്ചൊരു നാട് അതിന്‍റെ
മഴയില്‍ കാലം മറന്നു പെയ്യുന്നു.

രണ്ട്.
തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ.
അറവുശാലയിലെ ചോരയും
നഗരവും വീണു പുഴുക്കുന്ന
ഓടകളിലേയ്ക്ക് തകര്‍ന്നു വീഴുന്നു
അതിന്‍റെ പളുങ്ക് കൊട്ടാരം

(ശ്രീലാലിന്‍റെ മഴയോരം എന്ന ചിത്രം തന്നത്)

29.6.09

തീപ്പെടാന്‍

എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടി വെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മാഗതമുണ്ട്,

ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?

തീപ്പിടിക്കുമ്പോള്‍ അമര്‍ത്തി വെച്ചിരുന്ന
വിലാപങ്ങള്‍ കൊണ്ട് ഒരേ നീറ്റലിന്റെ
ഒച്ചയില്‍ ഇതേ ചോദ്യം
ഞങ്ങള്‍ പരസ്പരം ചോദിക്കുന്നു.

14.6.09

അരികുകള്‍ മാഞ്ഞു പോകുന്ന കരയില്‍

എന്‍റെ വാക്കിന്‍റെ പക്ഷിച്ചിറകുകള്‍
എത്ര പറന്നാലും കാണില്ല
ചില നേരം അതിന്‍റെ കൂടുകള്‍,
മഴയെ മാറാപ്പ് കെട്ടിയ
മേഘങ്ങള്‍ പോലെ അകം
ഇരുണ്ടു തൂങ്ങുമ്പോള്‍
അതിനേതു വാക്ക്?
ചില നേരം,
ചില്ലുപാത്രം കണക്കേ വീണു ചിതറും,
പഴന്തുണിത്തുണ്ടു പോലാരോ തുടച്ചിടും,
കരിമൂലയില്‍ മറന്ന മണ്‍പാത്രമാവും
അന്നേരമൊക്കെയും തിരഞ്ഞു വന്നു
കണ്‍ നിറയ്ക്കും നിന്നോട്
ഇവിടെയുണ്ടെന്നു പറയാന്‍ ഏതു വാക്ക്?
എന്നും തുറന്നു നിറംകെട്ട കത്തിന്‍ മടക്കില്‍
അടര്‍ന്നു പോവാന്‍ മടിച്ചിപ്പോഴും നനഞ്ഞ മുഖം
കുനിച്ചിരിക്കും വാക്കിന്‍ പൂര്‍വ ജന്മം.
മരുഭൂമി പൊള്ളും കരച്ചിലായി
നിന്‍റെ ഉള്‍ക്കാറ്റ് വന്നീ വാതില്‍ കുലുക്കെ,
അടയാത്ത മുറി,നിനക്ക് ഞാനെന്നു
പറയാന്‍ എനിക്കേതു വാക്ക്?
വാക്കിന്‍റെ പെരുവഴിയില്‍
എത്ര നടന്നിട്ടും എത്തുന്നതേയില്ല ഞാന്‍ .

1.6.09

തീവണ്ടിപ്പാതയില്‍ നടക്കുമ്പോള്‍

ഇത് പണ്ടേ മുറിഞ്ഞ ഉടല്‍,
ഉള്ളില്‍ മഴയ്ക്കൊരു വീടുണ്ടെന്നു ആരും പറയില്ല,
അത്രയും ചിതറിയ വെയില്‍.


അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍
കളിക്കോപ്പുകള്‍ ,
അതിനുമുള്ളില്‍ ഒരകമുണ്ട്,
ഭൂമിയെ കൊതിപ്പിച്ച ഹൃദയ  ഋതുക്കള്‍ 
നടന്നതിന്‍ കാല്‍പ്പാടുകള്‍ ,
ആരും കാണാതെ നോക്കിയ കണ്ണാടികള്‍

പൊള്ളുന്നു,
കത്തും  കല്ലടുപ്പിനരികെയെന്ന പോല്‍


ഇനി  വരും വേഗം വേഗമെന്നൊരു കര,
മുറിവുകള്‍ ചേര്‍ത്തു തുന്നും ഇരുമ്പുവിരല്‍ ,
ഒരു കുതിപ്പില്‍ 
തിളച്ചു പൊന്തി 
കവിഞ്ഞു ചിതറി
തീ കെടുത്തി, 
 തീരണം ജന്മ പാചകം.