14.3.09

തീര്‍ന്നിട്ടും തീരുന്നേയില്ലെന്ന്
_________________________________
മുറിച്ചെടുത്ത പോലെ ഒഴുകി നിര്‍ത്തിയതാണ്.
ആഴം കൊണ്ട് അമര്‍ത്തി പിടിച്ച വേഗം
അടിയില്‍ കുതറുമ്പോള്‍,
എന്‍റെ ജലമേയെന്നു കരയ്ക്ക്‌ കണ്ണ് നിറയുന്നു.
ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം.
മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.
ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍
മരണം പോലെ തണുക്കുന്നു.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.

എന്റെ കരയേ,
ആകാശമേ,
മരമേ,
ഒഴുക്കെനിക്ക് മുറിക്കാം
കൈ തട്ടി മറിഞ്ഞ മഷിക്കുപ്പിയിലെ
കണ്ണ് തുറക്കാത്ത വാക്കിന്‍റെ നീലിച്ച
കുഞ്ഞു ദേഹം പോലെ തൊടാന്‍ പേടി
തോന്നുന്ന ഈ ഞരമ്പിലെ
കടലിനെ ഞാനെങ്ങനെ മുറിക്കും?

(മാധ്യമം ആഴ്ചപ്പതിപ്പ് )