22.12.09

ഡിസംബര്‍

ആരുമില്ലാത്ത വീട്ടില്‍, അടച്ചിട്ട വാതില്‍ പാളികള്‍ക്കടിയിലെ
വിടവിലൂടെ തെരുവില്‍ നടന്നു പോകുന്ന കാല്‍പാദങ്ങള്‍ നോക്കി
കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ഏതോ കഥയില്‍ വായിച്ചതോര്‍ക്കുന്നു.
കഥയില്‍ ഇല്ലാത്ത പോലെ പെട്ടെന്നൊരു ദിവസം
അവളുടെ വീട്ടിലേയ്ക്ക് ആരൊക്കെയോ വന്നു കയറുന്നു.
കവിത,
സ്നേഹം,
കൂട്ട്,
കള്ളം,
മുറിവ്,
മരുന്ന്,
വഴക്ക്
പ്രണയം,
സന്തോഷം,
കരച്ചില്‍,
പിന്നെയും
സ്നേഹം
കവിത
കവിത
ഇറച്ചിക്കടയിലേയ്ക്കു തുറക്കുന്ന ജനാലയില്‍
അവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു.

ഡിസംബറേ, എന്‍റെ വീടകം നിറയെ ഒച്ചയനക്കങ്ങള്‍ തന്ന
പ്രീയപ്പെട്ട മഞ്ഞു മാസമേ നന്ദി. ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു വര്‍ഷം.
കുഞ്ഞുങ്ങളുടെ പിറന്നാളല്ലാതെ മറ്റൊരു മാസവും തീയതിയും
ഓര്‍ത്തു വെയ്ക്കാത്ത ഞാന്‍ ഡിസംബര്‍ ഓര്‍ത്തു വെയ്ക്കുന്നു
കൂടെ കൂട്ടിയ എല്ലാവര്‍ക്കും നന്ദി. സ്നേഹം.

30.11.09

മകള്‍ ഋതു

ഏതോ ഗാന രംഗത്തിന്റെ വേഗ
മാന്ത്രികതയില്‍ ഋതുക്കള്‍ മാറുന്ന
കരയിലാണ് എന്‍റെ വീട്,
ഉറവ വെളിപ്പെടുത്താതെ
ഒരു നദി ഒഴുകി പോയതിന്‍റെ
കാല്‍പ്പാടുകളിലുണ്ട്
മുങ്ങിപ്പോയ എന്‍റെ നഗരം.
കാല്‍ ചക്രങ്ങള്‍ വെച്ചു കെട്ടിയ
ഒരാളെപ്പോലെ ജീവിതം മുന്‍പേ പറക്കുന്നു
എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല.

മരുഭൂമികള്‍ കൊണ്ട് ഹൃദയത്തിനു
ചുട്ടി കുത്തുന്ന എന്‍റെ ജീവിതമേ,
എത്ര വേഷങ്ങളാടിയാലും
നിന്റെ കാല്‍ച്ചക്ര വേഗതയ്ക്ക് തൊടാനാവാതെ
ഒരു ഋതു എനിയ്ക്കൊപ്പം നടക്കും,
നിറയെ തൊങ്ങലുകളുള്ള പാവാടയിട്ടു
നൃത്തം വെയ്ക്കുന്ന എന്‍റെ മകളെ പോലെ
ഒരു വസന്തം ഭൂമി ഇതുവരെ കണ്ടിരിക്കില്ല.

(കവിതയ്ക്ക് പേരിടുമ്പോള്‍ അനൂപ്‌ ചന്ദ്രന്റെ
മകള്‍ സൂര്യന്‍ എന്ന കവിതയുടെ പേര് ഓര്‍മ്മയിലുണ്ടായിരുന്നു)

ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്

8.11.09

ഒരു മുറി പല നാടുകളാണ്

ഒരു ആയുസ്സില്‍ എത്ര ഭൂഖണ്ഡങ്ങളുടെ
ദൂരമാണ് ഒരാള്‍ തന്നിലേയ്ക്കു താണ്ടുക,
എത്ര കടലുകള്‍ക്ക് മീതേയാണ് പറന്നിട്ടുണ്ടാവുക?

എത്രകാലം കൂട് കെട്ടിയാലും
ഒരു ചിറകനക്കത്താല്‍ പോലും
സാക്ഷ്യപ്പെടുത്താന്‍ വയ്യാതെ
അടയിരുന്ന മരുഭൂമികള്‍,
വീടറിയാതെ നിന്ന തെരുവുകള്‍.
ഒരേ ലിപിയില്‍, ഒരേ മൊഴിയില്‍ പല ഭാഷ.

ഒരു ജന്മത്തെ പലതായി കീറുന്ന
മരണവും പുനര്‍ജ്ജന്മങ്ങളുമുണ്ട്
ദേശാടനങ്ങളുടെ ഭൂപടത്തില്‍.
ഓര്‍മ്മയുടെ നടുക്കടലില്‍
നങ്കൂരമഴിഞ്ഞ ഒരമ്മക്കപ്പല്‍
കാറ്റു പായകള്‍ വിടര്‍ത്തി നിര്‍ത്തുവാന്‍
ശ്വാസം തെളിച്ചെടുക്കുന്നവള്‍.

പ്രണയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്കും
ശരീരത്തില്‍ നിന്ന് കവിതയിലേയ്ക്കും
പ്രവാസപ്പെടുമ്പോള്‍ ഇനിയും കണ്ടെത്താത്ത
കാടകങ്ങള്‍ ഗന്ധമറിയിക്കുന്നു.

ഉച്ചമയക്കത്തില്‍ നിന്ന്
മകളുണരുന്നത്,
മറഞ്ഞു പോകുന്ന തീവണ്ടിയിലിരുന്നു
കൈവീശി പോയവന്‍ മടങ്ങി വരുന്നത്,
കറി കരിഞ്ഞ മണം തീ കെടുത്താന്‍
വന്നു വിളിയ്ക്കുന്നത്
ഞാനുള്ള കരയിലേയ്ക്ക് തന്നെയാവുമോ?

25.10.09

കുന്നിറങ്ങുന്നവള്‍

കൈകള്‍ വിരുത്തി
കുന്നിറങ്ങുന്ന കാറ്റിനെ പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന്
നാമിറങ്ങിപ്പോകുന്നത്
വേഗം, അനായാസം.
എന്നാലോരോ ചുരുളിലും
പടര്‍ന്നിരിയ്ക്കും കുടഞ്ഞാലും പോവാതെ
ആ കുന്നിന്റെ മാത്രം സുഗന്ധങ്ങള്‍.

എന്തോ ഒന്നവിടെ മറന്നു വെച്ചല്ലോ
എന്നാശങ്കപ്പെട്ടുതിരിഞ്ഞു നോക്കുമ്പോള്‍ കാണാം
കുന്ന്,
അതിന്‍റെ ആകാശം,
അവരുടെ ഉറവകള്‍.
ഓരോ ചരിവിലും കാട്ടുചെടികള്‍,
മരിയ്ക്കുമ്പോള്‍ വരാം
പ്രാണന്‍ തരാമെന്നു വേരാഴ്ത്തിയവ.
കുതറുന്നുണ്ടാവണം, ഇപ്പോളവയുടെ ചോടുകള്‍,
കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!

(ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്)

20.10.09

ദൈവം ആദ്യത്തെ കവിത വായിക്കുന്ന ദിവസം

അങ്ങനെയാരോ പറഞ്ഞെങ്കിലും
ആത്മഹത്യയല്ല അവസാനത്തെ കവിത.
ദൈവം വായിക്കുന്ന ആദ്യത്തെ കവിതയാണത്‌.

ജീവിതമെന്ന് പേരിട്ടു ഇത്രയും ദുരൂഹമായൊരു
വരിയെഴുതി വെച്ച ആ മഹാ കവി
ഇന്നേവരെ വായിച്ചിരിക്കാനിടയില്ല
നമ്മള്‍ പിടഞ്ഞു പിടഞ്ഞു എഴുതിയതൊന്നും.
ഇതെങ്കിലും വായിക്കട്ടെ!

ആത്മാവിലൊരു കിണര്‍ കുഴിച്ചു തന്നിട്ട്
ദാഹിച്ചു മരിയ്ക്കൂ എന്ന് പറഞ്ഞ
കുസൃതിയ്ക്ക് പകരം ഒരു കടലും
കൊണ്ടു തന്നെ പോകും ഞാന്‍.
ഒരു തൊട്ടിക്കയറു പോലും പാഞ്ഞു പോകാത്ത
അതിന്‍റെ ആഴത്തിലെ ഇരുള് കണ്ടു,
പടച്ചോന്‍റെ കണ്ണ് നിറയുമ്പോള്‍
എന്‍റെ കടല് കാണിച്ചു കൊടുക്കണം.

ഒരിറ്റു ജലമില്ലാതെ നടന്ന വഴികള്‍ കണ്ടു
നെഞ്ചു പൊള്ളുമ്പോള്‍
സാരമില്ലെന്ന് കൈപിടിയ്ക്കണം.
ഏതു വേനലിലും ചുരക്കുന്ന
പാറകളെ കണ്ടിരിയ്ക്കില്ലേ ദൈവം?

അപ്പോഴായിരിയ്ക്കുമോ ജനന മരണങ്ങളുടെ
പുസ്തകം ദൈവമെന്നെ കാണിയ്ക്കുന്നത്,
ജീവിച്ചിരുന്നവരുടെ പേജുകളിലൊന്നും
എന്‍റെ പേരില്ലെന്ന്,ജനിയ്ക്കുന്നതിനു മുന്‍പേ മരിച്ച
കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് ഞാനുള്ളതെന്ന്
അപ്പോഴായിരിയ്ക്കുമോ പറയുന്നത്?

15.10.09

വാക്ക്

അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം,
ക്ലാവ് പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി

(സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല,
ജീവിതമോ തീരെയല്ല)

വക്ക് പൊട്ടിയും ചളുങ്ങിയും
എടുത്തു വെച്ച ജലമൊക്കെ ചോര്‍ന്നും
എത്രയാണുള്ളില്‍, അതിനിടയില്‍
ഒന്ന് കൂടി തിരഞ്ഞു നോക്കണം,

ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
നിന്നോട് ഒന്ന് മിണ്ടാനാണ്..

5.10.09

ഒരു രാത്രി കൊണ്ടു പൊഴിഞ്ഞു തീരുന്ന ഒരാള്‍

ഭൂമി അസ്തമിയ്ക്കുന്ന രാത്രിയാണിത്.
മിന്നാമിനുങ്ങുകളുടെ തോട്ടത്തിലൂടെ
ഇന്ന് ഞാന്‍ നിന്‍റെ വീട്ടിലേയ്ക്ക്‌ വരും,
തനിയേ മിണ്ടി മടുത്ത ഒരു വരമ്പ് പാടത്തിന്‍റെ
നെഞ്ചിലൂടെ എനിയ്ക്ക്‌ മുന്‍പേ നടക്കും.

അവിടെ,
ആകാശത്തേയ്ക്ക് ശിഖരങ്ങളുയര്‍ത്തി നിന്ന്
ഒരു മരം പ്രാര്‍ത്ഥന പോലെന്തോ പറയുന്നുണ്ടാവും
വെയിലിന്‍റെ മുനകള്‍ കൊണ്ടു മുറിഞ്ഞതെല്ലാം
നിലാവ് ഇറങ്ങി വന്നു തൊട്ടു നോക്കും,
ദിക്കു തെറ്റിയ എന്‍റെ കാറ്റില്‍ മുറിഞ്ഞ
ഒരു തണ്ട് പോലെ നീ വിറയ്ക്കുന്നുണ്ട്,
യുദ്ധം കഴിഞ്ഞ മണ്ണ് പോലെ ഞാനും

നാളെ നിന്‍റെ മുറ്റത്ത്‌ പൊഴിഞ്ഞു കിടക്കും
കരിയിലകള്‍ക്കൊപ്പം ഈ രാത്രി.
മഴയെന്നും തീയെന്നും പേരുള്ള ഒരോര്‍മ്മ
ചാവേറെന്നു എനിയ്ക്ക്‌ പേരിടും മുമ്പ്‌
അടിച്ചുകൂട്ടി കത്തിച്ചു കളഞ്ഞേക്കണം
നിന്‍റെ കാല്‍ നഖത്തോളവും തിളക്കമില്ലാത്ത
ഇതിന്‍റെ നക്ഷത്രങ്ങളെ മുഴുവന്‍.

നിനക്ക്

പ്രാര്‍ത്ഥനയുടെ സൂചിക്കുഴയിലൂടെ നൂണ്ടു നൂണ്ട്
വെളുത്ത നൂലായി തീര്‍ന്നു ഹൃദയം.
ഒരു മിടിപ്പില്‍ നിന്നും ഒരു ജീവിതം
തുന്നിതരണേയെന്ന് രണ്ടു രാത്രികള്‍.
ഏകാന്തത കൊണ്ടു മടുത്ത ഏതോ ദൈവം,
ഒറ്റയ്ക്കായി പോവട്ടെയെന്നു കടലിനോടും
മരുഭൂമിയോടും അപ്പോള്‍ പറഞ്ഞു കൊണ്ടേയിരുന്നു
എഴുതിയവന്‍ പോയ്ക്കഴിഞ്ഞാല്‍ മാത്രം
വായിക്കാനാകുന്ന ലിപിയില്‍ വന്ന കത്തുകള്‍ക്ക്
മറുപടി എഴുതുകയായിരുന്നു ഞാനിതുവരെ
ഇനി മേല്‍ മിണ്ടുകയില്ലെന്നു പറഞ്ഞാല്‍
ഇനി ജീവനില്ലെന്നാണ് അര്‍ത്ഥമെന്നു അവനെഴുതുന്നു,
മറുപടിയില്‍ മരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!

24.9.09

ഭൂപടത്തിലില്ലാത്ത വഴികള്‍

രണ്ടു നാടുകളില്‍ രണ്ടു ബസ്സുകളില്‍
തൊട്ടിരുന്നു ഒരേ ദിക്കിലേയ്ക്ക്‌
യാത്ര ചെയ്യുന്നു രണ്ടു പേര്‍,

അവര്‍ക്കിടയില്‍ കടല്‍പ്പാലങ്ങളും
തുരങ്കങ്ങളും തീവണ്ടിപ്പാതകളുമുണ്ട്
തിളയ്ക്കുന്ന റോഡുകളില്‍ ജലമെന്നു
നടിച്ചു വെയിലിന്‍റെ തിരയിളക്കമുണ്ട്

പുറകിലേയ്ക്ക് അടര്‍ന്നു മാറുന്ന
കാഴ്ച്ചകള്‍ക്കിടയിലൂടെ പരസ്പരം
ഗന്ധമാപിനിയാകുന്നു കാറ്റ്
ചേര്‍ന്നിരിയ്ക്കുന്ന ചുമലുകള്‍ക്കിടയില്‍
ഭൂമിയുടെ എല്ലാ രേഖകളേയും മായ്ച്ചു കൊണ്ട്
രണ്ടു നാടുകള്‍ക്ക് ഒരേ ഭാഷയാവുന്നു

ഒരിടത്തു സിഗ്നലില്‍ കാത്തു നില്‍ക്കുമ്പോള്‍
മറ്റൊരിടത്ത് ഒരു വളവു തിരിയുന്നുണ്ടാവണം
പെട്ടെന്ന് അവര്‍ പരസ്പരം ഉമ്മ വെയ്ക്കുമ്പോള്‍
അറിയാതെ താഴെ വീണു പോവുന്ന
തൂവാലയാകുന്നു ലോകം.

6.9.09

എഴുത്തു കുത്ത്

എത്രയാണ്,
ഭംഗിയുള്ള ഉടുപ്പുകള്‍ !

എന്നിട്ടും എല്ലാ പാതിരാവിലും 
കീറലുകള്‍ മാത്രമായി തീര്‍ന്ന ഒരു 
പഴന്തുണി തന്നെ ഒരുവള്‍ 
തുന്നിക്കൊണ്ടേയിരിയ്ക്കുന്നു.

മഷി തീര്‍ന്നു പോയ പേന 
കുടഞ്ഞു കുടഞ്ഞു
ഒടുവിലെ ഉത്തരമെഴുതുമ്പോലെ
അവസാന തുള്ളിയ്ക്കുള്ള വെപ്രാളമാണ്
ഓരോ ഇഴയടുപ്പിയ്ക്കുമ്പോഴും വിരലുകളില്‍ !

ഇനിയൊരിക്കല്‍,
ഭംഗിയുള്ള ഓരോ ഉടുപ്പിനും 
പകുത്തു പകുത്തു 
തീര്‍ന്നു പോവുമ്പോഴെങ്കിലും
ഇത് കൊണ്ട് അവളെയൊന്നു പുതപ്പിയ്ക്കണേ
എന്ന പ്രാര്‍ഥനയാണ് ഓരോ സൂചിക്കുത്തും

4.9.09

അകം വാഴ്വ്

എന്‍റെ ഉറക്കത്തിന്‍റെ കരയില്‍
എന്നുമിങ്ങനെ വന്നിരുന്ന്
എന്താണ് നീ ചെയ്യുന്നത്?
ഞാനൊന്നും അറിയില്ലെന്നാണോ!
സ്വപ്നങ്ങളില്‍ നിറയെ പൂക്കുന്ന
പൂവുകള്‍ നേരം വെളുക്കുമ്പോഴെയ്ക്കും
കാണാതാവുന്നതെങ്ങനെയെന്ന് എനിക്കറിയാം.
നീ നടന്ന വഴിയിലൊക്കെയുണ്ട് ആ പൂ മണം.
ഉണര്‍ന്നു കണ്ണാടിയില്‍ നോക്കാതെ
മുറ്റത്തിറങ്ങിയെങ്കില്‍ ആരെങ്കിലും കണ്ടുപിടിച്ചേനെ
നെറ്റിയിലെ ഉറക്കം മണക്കുന്ന ഉമ്മ.
പെട്ടെന്ന് ബസ്സ് കേറിപ്പോകാന്‍ നേരം
പാതിയില്‍ നിര്‍ത്തിയ വാചകം
കവിത പോലെ മുഴുമിപ്പിച്ചിരിയ്ക്കുന്നത്
ഒട്ടുമിണങ്ങാത്ത പകലൊച്ചകളില്‍ നിന്ന്
ഞാന്‍ വായിച്ചെടുക്കുന്നുണ്ട്.
വേരുകള്‍ മാത്രമറിയുന്ന ജല സ്വകാര്യങ്ങളില്‍
ഒരു മരം തളിര്‍ക്കും പോലെ
അകം നിറയെ ചിരിയ്ക്കുന്നുണ്ട്,
ഒരിയ്ക്കലും ഭൂമിയുടെ വെട്ടമറിയാത്ത ഒരുവള്‍.
കഴുകി കമഴ്ത്തിയ പാത്രത്തില്‍ ഒരു തുണ്ട്
ചീരയില പോലെ ഇങ്ങനെ മറഞ്ഞിരു‌ന്നോളൂ,
ഉണ്ണാതെ നിറയുമ്പോള്‍ ഞാനറിയുന്നുണ്ട്.

(ബൂലോക കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

11.8.09

ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ..

കാറ്റ് വിരിച്ച പായയില്‍
ഇല സൂര്യനോട്‌ ഇണ ചേര്‍ന്നാവണം
പച്ചയുണ്ടായത്
അതായിരിയ്ക്കും,
തനിച്ചു നിന്ന ചില്ലയുടെ
മെല്ലിച്ച വിരസതയ്ക്ക്
പെട്ടെന്നൊരു പാട്ടോര്‍മ്മ വന്ന പോലെ
നിറയെ പൂക്കള്‍ വിരിഞ്ഞത്!

12.7.09

അടക്കം

തുറക്കാതെ തൊട്ടു നോക്കുമ്പോള്‍ പോലും
ഉള്ളിലെന്തോ പിടയുന്നു.
ജീവനേ എന്നാവണം സംബോധന
കടലിരമ്പം പോലെന്തോ നിറയുന്നുണ്ട്.

വാതില്‍ വിടവിലൂടിത്
അകത്തേയ്ക്കു വന്നു വീഴുമ്പോള്‍
മണ്ണിനടിയില്‍ നിന്നുള്ള അനക്കം പോലെ
കാലുകളിലെന്തോ പെരുത്തു

ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,
സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.

കാണണം,
കൃഷ്ണ മണികളില്‍ ഇരുത്തി
ഇമയടച്ച് തിരികെ കൊണ്ട് പോരണം
ഇനിയുമെന്തൊക്കെയാവും?

ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്ന ഈ കത്ത്

(പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്)

8.7.09

രണ്ടു മഴകള്‍

ഒന്ന്.
പച്ചച്ച കാടിന്‍റെയുത്സവം,
ഇലപ്പരപ്പോരോന്നും
മഴ കൊട്ടുന്ന തബലകള്‍.
നേരിയ ചില്ലയാല്‍ മരം വലിച്ചു
കെട്ടിയ തന്ത്രിയില്‍ മഴ, വിരല്‍.
മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചു
ഉടലാകെ ഉലഞ്ഞൊരു പുഴ.
പച്ചയും പൂക്കളും ഓരോന്നായി
തിരിച്ചെടുക്കുമ്പോള്‍ ദൈവത്തിന്‍റെ
കണ്ണ് വെട്ടിച്ചൊരു നാട് അതിന്‍റെ
മഴയില്‍ കാലം മറന്നു പെയ്യുന്നു.

രണ്ട്.
തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ.
അറവുശാലയിലെ ചോരയും
നഗരവും വീണു പുഴുക്കുന്ന
ഓടകളിലേയ്ക്ക് തകര്‍ന്നു വീഴുന്നു
അതിന്‍റെ പളുങ്ക് കൊട്ടാരം

(ശ്രീലാലിന്‍റെ മഴയോരം എന്ന ചിത്രം തന്നത്)

29.6.09

തീപ്പെടാന്‍

എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടി വെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മാഗതമുണ്ട്,

ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?

തീപ്പിടിക്കുമ്പോള്‍ അമര്‍ത്തി വെച്ചിരുന്ന
വിലാപങ്ങള്‍ കൊണ്ട് ഒരേ നീറ്റലിന്റെ
ഒച്ചയില്‍ ഇതേ ചോദ്യം
ഞങ്ങള്‍ പരസ്പരം ചോദിക്കുന്നു.

14.6.09

അരികുകള്‍ മാഞ്ഞു പോകുന്ന കരയില്‍

എന്‍റെ വാക്കിന്‍റെ പക്ഷിച്ചിറകുകള്‍
എത്ര പറന്നാലും കാണില്ല
ചില നേരം അതിന്‍റെ കൂടുകള്‍,
മഴയെ മാറാപ്പ് കെട്ടിയ
മേഘങ്ങള്‍ പോലെ അകം
ഇരുണ്ടു തൂങ്ങുമ്പോള്‍
അതിനേതു വാക്ക്?
ചില നേരം,
ചില്ലുപാത്രം കണക്കേ വീണു ചിതറും,
പഴന്തുണിത്തുണ്ടു പോലാരോ തുടച്ചിടും,
കരിമൂലയില്‍ മറന്ന മണ്‍പാത്രമാവും
അന്നേരമൊക്കെയും തിരഞ്ഞു വന്നു
കണ്‍ നിറയ്ക്കും നിന്നോട്
ഇവിടെയുണ്ടെന്നു പറയാന്‍ ഏതു വാക്ക്?
എന്നും തുറന്നു നിറംകെട്ട കത്തിന്‍ മടക്കില്‍
അടര്‍ന്നു പോവാന്‍ മടിച്ചിപ്പോഴും നനഞ്ഞ മുഖം
കുനിച്ചിരിക്കും വാക്കിന്‍ പൂര്‍വ ജന്മം.
മരുഭൂമി പൊള്ളും കരച്ചിലായി
നിന്‍റെ ഉള്‍ക്കാറ്റ് വന്നീ വാതില്‍ കുലുക്കെ,
അടയാത്ത മുറി,നിനക്ക് ഞാനെന്നു
പറയാന്‍ എനിക്കേതു വാക്ക്?
വാക്കിന്‍റെ പെരുവഴിയില്‍
എത്ര നടന്നിട്ടും എത്തുന്നതേയില്ല ഞാന്‍ .

1.6.09

തീവണ്ടിപ്പാതയില്‍ നടക്കുമ്പോള്‍

ഇത് പണ്ടേ മുറിഞ്ഞ ഉടല്‍,
ഉള്ളില്‍ മഴയ്ക്കൊരു വീടുണ്ടെന്നു ആരും പറയില്ല,
അത്രയും ചിതറിയ വെയില്‍.


അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍
കളിക്കോപ്പുകള്‍ ,
അതിനുമുള്ളില്‍ ഒരകമുണ്ട്,
ഭൂമിയെ കൊതിപ്പിച്ച ഹൃദയ  ഋതുക്കള്‍ 
നടന്നതിന്‍ കാല്‍പ്പാടുകള്‍ ,
ആരും കാണാതെ നോക്കിയ കണ്ണാടികള്‍

പൊള്ളുന്നു,
കത്തും  കല്ലടുപ്പിനരികെയെന്ന പോല്‍


ഇനി  വരും വേഗം വേഗമെന്നൊരു കര,
മുറിവുകള്‍ ചേര്‍ത്തു തുന്നും ഇരുമ്പുവിരല്‍ ,
ഒരു കുതിപ്പില്‍ 
തിളച്ചു പൊന്തി 
കവിഞ്ഞു ചിതറി
തീ കെടുത്തി, 
 തീരണം ജന്മ പാചകം.



30.5.09

മാധവിക്കുട്ടിക്ക്‌,

എന്‍റെ മേശമേല്‍ നിന്‍റെ ചിരിക്കുന്ന മുഖം,
മുടിയിഴകളില്‍ ‍വീണ സൂര്യന്‍
മാഞ്ഞു പോയ ജലാശയങ്ങളെല്ലാം
നിന്‍റെ വാക്കുകളിലുണ്ട്.
ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്,
തിരിച്ചെടുക്കാന്‍ വയ്യാതെ.
മഴയില്‍ ചിറകുകള്‍ കുതിര്‍ന്നു
ഇരുന്നാലും ആകാശമിറങ്ങി
വരുമല്ലോ നിന്‍റെ ചില്ലയിലേക്ക്.
എന്നിട്ടും ഇന്ന് പുലരും മുന്‍പ്‌
എവിടേയ്ക്കാണ് നീ കൂട് മാറിയത്?
ഇതാണോ ഇതാണോ നീ പറഞ്ഞ മണം?
തിരിച്ചു പോവാനല്ലല്ലോ നീ വന്നത്
എന്നിട്ടും എന്തിനാണ്..

(വാക്കുകള്‍ എത്ര വലിയ പരാജയമാണ്)

20.5.09

കുഞ്ഞു കൈപ്പടയില്‍

ഏഷ്യാനെറ്റില്‍ നിന്നും കുട്ടിച്ചാത്തന്‍
സൂര്യയിലേക്ക് പറന്നു വന്നെങ്കില്‍
രാമന്‍ കാട്ടില്‍ തള്ളും മുന്‍പ്
സീതയെ രക്ഷിക്കാമെന്ന്
ഒന്നാം ക്ലാസ്സുകാരിയുടെ
കണ്ടുപിടുത്തം.
ജീവിതമെന്ന് വെറുതെ വിചാരിച്ച
വരമ്പുകള്‍ മുറിയ്ക്കാന്‍
അറിയാത്തത് കൊണ്ട്
ഏകാന്തതയുടെ കാട്ടിലേക്ക്
കടത്തപെട്ട ഒരമ്മയോട്
വഴികളുടെ സാധ്യതകളിങ്ങനെ
നീ പറയുമ്പോള്‍
ഇനി വഴികളേ വേണ്ടാത്ത,
ഭൂമിയുടെ ഈ
അവസാന ചുവടിലും
നിന്‍റെ കുഞ്ഞു കൃഷ്ണ മണികളില്‍
എനിക്കൊരു പാത നിവരുന്നു.

16.5.09

നിശബ്ദമായ ഒരു പ്രാര്‍ത്ഥന.

നിറയാന്‍ കാത്തു നില്‍ക്കാതെ
ഒഴുകി പോയ ഓരോ വാക്കിനുമറിയാം
നിശ്ശബ്ദത ഒരു ഒഴിവല്ല,
അടക്കം ചെയ്യ്ത നദികള്‍ ഉണ്ടതില്‍,
കാത്തിരുന്ന കടവുകളും.


സ്വന്തം മൌനത്തിലേക്ക്‌
പറന്നു പോകുന്ന ഓരോ വാക്കിനു മറിയാം,
നിശ്ശബ്ദത ഒരു ഇരുട്ടല്ല,
മറഞ്ഞ നക്ഷത്രങ്ങളുണ്ടതില്‍ ‍,
എത്രയോ കണ്‍ വെളിച്ചവും.

അടഞ്ഞ വാതിലിനു പുറത്തു നില്‍ക്കുമ്പോള്‍,
നിനക്ക് കേള്‍ക്കാമോ ശ്വാസമില്ലാതെ
ഓരോ വാക്കും മരിച്ചു പോവുന്നത്?
നിനക്കുള്ളതായിരുന്നു അവയൊക്കെയും.

10.4.09

കെട്ടഴിഞ്ഞു പോയ ഒരാട്ടിന്‍ കുഞ്ഞ്

വേനലിന്‍റെ ഇലകള്‍ തിന്നും
ഒഴുക്കിന്റെ ഓര്‍മ്മകള്‍ കുടിച്ചും
ഒച്ച വെയ്ക്കാതെ അതെത്ര കാലം
ഒരേ കയര്‍ തുമ്പില്‍.

മടുപ്പിന്‍റെ പതിവ് വൃത്തത്തില്‍
നിരന്തരം നടന്നും കിടന്നും
കഴുത്തിലാരോ തൂക്കിയ
ചെറുമണി കിലുക്കിയും
കിലുങ്ങാതെയും ഒരേ കുറ്റിയില്‍.

നെഞ്ചിലേതോ ഓര്‍മ്മ കുതറുമാകാശം
നിറം മാറുന്ന സ്പന്ദനമൊരേകാന്തത.. .
കണ്ണെടുക്കാതെ നോക്കുന്ന മൌനത്തില്‍
കയററ്റു പോകാന്‍ കാടിന്റെ, കടലിന്റെ കയം.
എന്നിട്ടുമതിനൊരെ വൃത്തം,
യാത്രകള്‍ കൊതിപ്പിച്ച കല്ലിന്‍റെ ഒറ്റനില്‍പ്പ്.
ഓര്‍മ്മയോളം പഴക്കം

എങ്കിലുമിന്ന്,
ഒരു ചാവേറിനെ പോലെ
വിരല്‍ തുമ്പിന്റെ ഒറ്റയമര്‍ത്തില്‍
മരണം കൊണ്ട് മാത്രം പേരിടുന്ന
ജന്മത്തിന്റെ അവസാന ആളല്‍ പോലെ
അത് കെട്ടഴിഞ്ഞു.

എത്ര കാലം,എത്ര കാലം അടക്കി പിടിച്ചു
കൊണ്ട് നടന്നതാണീ കരച്ചില്‍.!

14.3.09

തീര്‍ന്നിട്ടും തീരുന്നേയില്ലെന്ന്
_________________________________
മുറിച്ചെടുത്ത പോലെ ഒഴുകി നിര്‍ത്തിയതാണ്.
ആഴം കൊണ്ട് അമര്‍ത്തി പിടിച്ച വേഗം
അടിയില്‍ കുതറുമ്പോള്‍,
എന്‍റെ ജലമേയെന്നു കരയ്ക്ക്‌ കണ്ണ് നിറയുന്നു.
ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം.
മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.
ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍
മരണം പോലെ തണുക്കുന്നു.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.

എന്റെ കരയേ,
ആകാശമേ,
മരമേ,
ഒഴുക്കെനിക്ക് മുറിക്കാം
കൈ തട്ടി മറിഞ്ഞ മഷിക്കുപ്പിയിലെ
കണ്ണ് തുറക്കാത്ത വാക്കിന്‍റെ നീലിച്ച
കുഞ്ഞു ദേഹം പോലെ തൊടാന്‍ പേടി
തോന്നുന്ന ഈ ഞരമ്പിലെ
കടലിനെ ഞാനെങ്ങനെ മുറിക്കും?

(മാധ്യമം ആഴ്ചപ്പതിപ്പ് )

16.1.09

നീ വന്നു തൊടുമ്പോള്‍

__________________________
അടുത്തിരിയ്ക്കൂ,
ഭയത്തിന്‍ ചുഴികളുള്ളോരാഴമായി
പണ്ടു നിലാവ് പതഞ്ഞ മുറിയാണിത്.
അടയ്ക്കുവാന്‍ വയ്യാത്ത ജാലകം,
പുറത്തുന്മാദമായ് ചിരിയ്ക്കും രാക്കാഴ്ച്ചകള്‍,
വല്ലാത്തൊരു ആഴത്തിലേയ്ക്ക്
കരച്ചിലിന്‍ പട്ടം കൈവിട്ട കുട്ടി,
അവളുറങ്ങാതുറങ്ങാതെ ഭ്രാന്തുതുന്നിയ
പുതപ്പിന്‍ മണം.
ചേര്‍ന്നിരിക്കൂ,
പാറി വീഴും മുടിയിഴത്തുമ്പ്‌
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
സ്വയം കടഞ്ഞോരൊറ്റക്കല്ലു പോല്‍
കടുത്തെങ്കിലും, ചേര്‍ന്നു നില്‍ക്കെ
അറിയാം ഉള്‍പ്പെരുക്കങ്ങള്‍,
നീ മാത്രമെഴുതും ആവേഗ മൊഴികള്‍.
അവസാനമാളുന്ന തീപോലെ ശാന്തം,
മൌനം ഒടുവിലെ പിടിമണ്ണുമിട്ട ഹൃദയം.
എങ്കിലുമടുത്തിരിക്കൂ,
നേരെ കൊളുത്തൂ വഴിച്ചൂട്ട്‌ പോല്‍
കൊണ്ടു വന്നൊരാ കണ്‍ തിളക്കം,
വായിച്ചു ഞാനുറങ്ങാം ,
നീ വന്ന സ്വപ്നം വെളിച്ചമാകുന്നതിന്‍ മുന്‍പ്.
______________________________

9.1.09

കവിത

ചതി.

നീ ഇരുട്ടിലാണോ,ജീവനെ?
ഒരു മിന്നാമിനുങ്ങിന്‍റെ തരി വെട്ടം പോലുമില്ലാതെ..
നിന്നെയോര്‍ത്തെന്‍റെ ഹൃദയമെരിയുന്നതിന്‍റെ
തീ കാണുന്നില്ലേ നീ?
എന്‍റെ വാക്കുകള്‍,സ്വപ്‌നങ്ങള്‍,
എന്തിന് പ്രാണന്‍ പോലും നിനക്കു
ഞാന്‍ തരും ഒരു നക്ഷത്ര വെട്ടമാകുമെങ്കില്‍..
*******************************
ഇപ്പോള്‍ എന്ത് തെളിച്ചമാണ് നിന്‍റെ കണ്ണുകളില്‍,
കനലുകള്‍ ഊതിത്തെളിച്ചുകവിതയുടെ
എത്ര നക്ഷത്രങ്ങളാണ് നീ വിരിയിച്ചത്
ചതി!
ഇനി ഞാന്‍ ആര്‍ക്കു വേണ്ടി എരിയും?

3.1.09

കവിത

ജലമെഴുതിയ വാക്ക്.

ആദ്യമായി മഴ വിളിക്കുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നു;
ജീവിതത്തോളം വലിയ കുഴിമാടത്തില്‍.
ആരവങ്ങളില്ലാതെ വന്ന്,ഉടലാകെ നനച്ച്
ഒറ്റപ്പെയ്യല്‍!
കുട്ടിക്കാലത്തെ കുഞ്ഞു വിസ്മയങ്ങളിലേയ്ക്ക്
കുന്നിറങ്ങി വന്ന നാട്ടുമഴയല്ല,
രാപ്പാതികളില്‍ പേക്കിനാവുകള്‍ വന്ന്
കാര്‍ന്നു തിന്നും മുന്‍പേ വിളിച്ചുണര്‍ത്തി
പാതിരാ ചിലമ്പ് കെട്ടിച്ച ചങ്ങാതി മഴയുമല്ല,
കനക വെയിലിന്‍റെ കന്യാ മിഴികളില്‍ പൊടുന്നനെ
തുളുമ്പി പോയ പ്രണയ മഴയുമല്ല.
യുഗങ്ങളായി വേരു‌കളാഴ്ത്തിയ വന്മരം പോലെ
ജീവനെ മൂടും ഏകാന്തതയില്‍
ദൈവത്തിന്‍റെ പടയിറക്കം പോലെ മഴ!

മടങ്ങിയെത്തുന്നു, മരിച്ചെന്നോര്‍മ്മ പറഞ്ഞ മണങ്ങളെല്ലാം.
മാഞ്ഞു പോകുന്നൂ, ഉറയില്‍ നിന്നൂരിയ കരവാളു പോലെ
ഉള്ളില്‍ വീണു കിടന്നോരുടല്‍ പേടികള്‍.
പല നിറങ്ങളില്‍ മഴ നൂല്
നെയ്തു തന്നെന്‍റെ കുഞ്ഞു പാവാട,
ഉറങ്ങാതെ പെയ്ത കഥ
കിലുക്കങ്ങളില്‍ നിന്നൊരു പാദസരം.
ഉടലാകെ മൂടും ഉമ്മകള്‍,ഉന്മത്ത നീലമാം യൌവ്വനം.
മരണത്തെയെന്‍ ബാല്യമായ്,തരള കൌമാരമായ്ഞാനായി
വിവര്‍ത്തനം ചെയ്തു തോരവേ,
മണക്കും മണ്ണിന്‍റെ താളില്‍ മായാത്തോരാദിമ
ലിപിയാലെന്നെയെഴുതുന്നു മഴ.
.