9.12.10

ഉച്ച മുതല്‍ സന്ധ്യ വരെ ഒരു നഗരം

കണ്ടിട്ടുണ്ടോ ഉന്മാദികളുടെ നഗരം?

നഗ്നതയുടെ കൊടിയടയാളമുള്ള
ഉന്മാദത്തിന്‍റെ പൊതു നിരത്തുകളിലേക്ക്
കണ്ണോടിക്കാന്‍ വരട്ടെ.

അയാളും കുട്ടികളും പൊയ്ക്കഴിഞ്ഞ്
അലക്കൊഴിഞ്ഞ് , അടുക്കളയൊഴിഞ്ഞ്
തനിച്ചാകുന്ന അവളുടെ അടയ്ക്കാത്ത മുറി.

കാല്‍പ്പെരുമാറ്റമരുത്.
സാന്നിധ്യങ്ങളില്‍ അവള്‍ പഠിച്ച
പരകായ പ്രവേശമുണ്ട്.
ഒരു സാധു ജന്മത്തിലേക്ക് .

അവള്‍ പറയുന്നു:
അവളില്‍ നിന്നൊരു ലോകമിറങ്ങി വന്നു
കാതു കൂര്‍പ്പിക്കുന്നു,
കറുക്കുകയോ കനക്കുകയോ ചെയ്യുന്ന
മുഖങ്ങള്‍ കണ്ണു കൂര്‍പ്പിക്കുന്നു.

ഒരു തെരുവുനാടകത്തിലെന്ന പോലെ ഉച്ചത്തില്‍,

"ഒരിക്കല്‍, വിശക്കുന്നൊരുച്ചയില്‍
നിനക്ക് ഞാന്‍ വെച്ചു തരും
ഒരു ഒഴിഞ്ഞ പാത്രം
വയറു നിറയെ കഴിക്കണം,
വിഭവങ്ങളെ വാഴ്ത്തണം.
ഇല്ലാത്ത സദ്യയുണ്ണാന്‍ നീയും പഠിക്ക്"

അടക്കമെന്നു കബറടക്കിയ
കുതിപ്പുകള്‍ വന്നു പറയുന്നു:
അനേകം പെണ്മണങ്ങളില്‍ മുക്കിക്കളയുവാന്‍
ഇനിയും തരില്ല എന്‍റെ ചുംബനമെന്നു കൃഷ്ണനോട്
എന്‍റെ നഖക്കീഴിലെ അഴുക്കിനെ
എരിക്കുവാനുള്ള അഗ്നിപോലുമില്ലല്ലോ രാമാ
നിന്‍റെ പക്കലെന്നു ഉച്ചത്തില്‍,

കാഴ്ച രസം പിടിച്ചു വരുമ്പോള്‍
കുട്ടികള്‍ മടങ്ങിയെത്തിയേക്കാം
അപ്പോള്‍,
മുടി വാരിക്കെട്ടി, ഞാനൊന്നുമറിഞ്ഞില്ലേയെന്ന്
ചായക്കപ്പുകളിലേക്ക് ഒഴുകിപ്പോകും അവള്‍.
അതു കൊണ്ടു കാതുകള്‍ ഒന്ന് കൂടി
കൂര്‍പ്പിച്ചോളൂ,

കേള്‍ക്കുന്നില്ലേ,
ഭയത്തിന്‍റെ മണ്‍ തരികള്‍ കുടഞ്ഞു കളഞ്ഞ്
ഒരു മത്സ്യം കടലിലേക്ക്‌ വഴുതുന്നത്,
കുതിര്‍ന്നൊട്ടിയ ചിറകുകള്‍ കുടഞ്ഞു കളഞ്ഞ്
ഒരു പക്ഷി ആകാശമാകുന്നത്!
മറ്റെവിടെയാണു ഉന്മാദികളുടെ നഗരം,
കടലാഴമുള്ള ഈ ഒച്ചകളുടെ ഹൃദയത്തിലല്ലാതെ?

14.6.10

അടക്കം ചെയ്ത കടലുകള്‍ക്ക്

ഉറക്കം വൈകുന്ന രാത്രികളില്‍ കേള്‍ക്കുന്നു
നഗരം കടന്നു പോകുന്ന കപ്പലുകളുടെ
വിദൂരവും ഏകാന്തവുമായ സൈറണ്‍.
അന്നേരം, മരണാനന്തരം ദൈവത്താല്‍
ഉണര്തപ്പെടുന്ന ശരീരത്തെ പോലെ
പോയ കാലങ്ങളുടെ തിരയൂറ്റവുമായി
എന്‍റെ കടല്‍ ഉണരും.

യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്.
അതിന്‍റെ പ്രാചീനമായ തീരങ്ങളില്‍
ശംഖുകള്‍ക്കുള്ളില്‍ നിന്ന്
രണ്ടു പേര്‍ പുറത്തിറങ്ങും.
തുരുമ്പിച്ച ശരീരങ്ങള്‍ കൊണ്ടു
എവിടെയായിരുന്നു ഇത്ര കാലവുമെന്ന്
കെട്ടിപ്പിടിക്കും.

കാലങ്ങളായി നങ്കൂരമിട്ട കപ്പലുകളില്‍
ഇരുന്നിരുന്നു മരിച്ച അനേകം പേരുടെ
മുഖങ്ങള്‍ വീണ്ടും ചലിച്ചു തുടങ്ങും.

ഘടികാരകാരസൂചികളെ കുസൃതിയ്ക്കു
മുന്‍പിലേയ്ക്ക് തിരിച്ചു വെച്ച
വികൃതി ചെക്കനായി ദൈവം
അവരുടെ കാലത്തെ തിരിച്ചു കൊടുക്കാനൊരുങ്ങും.

പക്ഷെ, കപ്പല്‍ നഗരം കടക്കുന്ന മാത്രയില്‍
ജീവിതമെന്ന് പേരുള്ള ആരോ
മൂന്നു വട്ടം കൂകി
ആ രാത്രിയെ മരിപ്പിയ്ക്കും.
ഓരോ പ്രഭാതവും ചിറകുകള്‍ വിരിച്ചു നിന്ന്
നെറുകയില്‍ കൈവെയ്ക്കും,
ജീവിതം മുഴുവന്‍ മരിച്ചു കൊള്ളുക.

26.4.10

ഒടുക്കം

നിന്‍റെ വീടാണെന്നു കരുതിയാണ്
ചില വാതിലുകളില്‍ പുലരുവോളം
കാത്തിരുന്നത്,
അവിടെയ്ക്ക് വരാനാണ്
വീട് വിട്ടിറിങ്ങിയത്,
വഴി തെറ്റിയത്,
അങ്ങോട്ടേയ്ക്കുള്ള നടപ്പ് മാത്രമാണ്
മരിച്ച വിരലുകള്‍ കൊണ്ടു എഴുതിയ
കവിതകളില്‍ ചോര പോലെ പാഞ്ഞിരുന്നത്.
വഴി മുഴുവന്‍ ഓരോ അടയാളങ്ങളും
മോഹിപ്പിച്ചു കൊണ്ടിരുന്നു,
ഒരു വെള്ളച്ചാട്ടത്തിന്റെ
അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം,
കാറ്റിലും ഇലയനക്കങ്ങളിലും ജലപ്പെരുക്കം,
ജന്മത്തിനും മുന്നേയോ
സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി,
എന്നിട്ടും ഒരു ജന്മം മുഴുവന്‍ വേണ്ടി വന്നല്ലോ
നീ ഇല്ലാത്തതെങ്കിലും
നിന്‍റെ വീട്ടിലേയ്ക്കൊന്നു വരാന്‍.
മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍
ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
എന്നെ അടക്കണമെന്നെങ്കിലും
നിന്‍റെ ഉടമയോടൊന്നു പറയൂ.

9.1.10

ഉപ്പിലിട്ടത്‌

ഉന്നം നോക്കി വന്ന കല്ലിനൊപ്പം
മണ്ണ് പറ്റിക്കിടക്കുമ്പോള്‍
ഇലകള്‍ക്കിടയിലൊരു വെയില്‍ത്തിരി
മുനിഞ്ഞു മുനിഞ്ഞു കെട്ടു പോയി.

ഇപ്പോള്‍ പറക്കുമെന്നിത്ര കാലവും കൊതിപ്പിച്ച
ഈരില ച്ചിറകുകള്‍, തൊട്ടു നോക്കി നില്‍പ്പുണ്ട്,
മരിച്ചെന്നു പറഞ്ഞിട്ടും പോവാതൊരു കാറ്റ്,

ഉപ്പെന്നു കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു.
ആഴ്ന്നു കിടന്നു,
കാ‍ന്താരി നീറുന്ന കയ്പ്പുവെള്ളം
കൊതിക്കല്ലുകള്‍ വന്നു കൊണ്ട
ഉടല്‍ മിനുപ്പിന്റെ മുറിവായ തോറും.

ചില്ല് പാത്രത്തിനുള്ളിലൂടെ
അടുക്കള ജാലകം നേരെ തുറന്നു തരും
ആള് പിരിഞ്ഞ ഖബറിടം പോലൊരാകാശം
നൂറു കാല്‍പ്പാദങ്ങള്‍ ചവിട്ടി-
യടയാളമിട്ടൊരേകാന്തത!

ആരൊക്കെയോ കാത്തിരിപ്പുണ്ട്‌,
നാവില്‍ വെച്ചാല്‍ അലിഞ്ഞു പോകും വിധം
കുതിര്‍ത്തു രുചിയ്ക്കുവാന്‍,
മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!