10.4.09

കെട്ടഴിഞ്ഞു പോയ ഒരാട്ടിന്‍ കുഞ്ഞ്

വേനലിന്‍റെ ഇലകള്‍ തിന്നും
ഒഴുക്കിന്റെ ഓര്‍മ്മകള്‍ കുടിച്ചും
ഒച്ച വെയ്ക്കാതെ അതെത്ര കാലം
ഒരേ കയര്‍ തുമ്പില്‍.

മടുപ്പിന്‍റെ പതിവ് വൃത്തത്തില്‍
നിരന്തരം നടന്നും കിടന്നും
കഴുത്തിലാരോ തൂക്കിയ
ചെറുമണി കിലുക്കിയും
കിലുങ്ങാതെയും ഒരേ കുറ്റിയില്‍.

നെഞ്ചിലേതോ ഓര്‍മ്മ കുതറുമാകാശം
നിറം മാറുന്ന സ്പന്ദനമൊരേകാന്തത.. .
കണ്ണെടുക്കാതെ നോക്കുന്ന മൌനത്തില്‍
കയററ്റു പോകാന്‍ കാടിന്റെ, കടലിന്റെ കയം.
എന്നിട്ടുമതിനൊരെ വൃത്തം,
യാത്രകള്‍ കൊതിപ്പിച്ച കല്ലിന്‍റെ ഒറ്റനില്‍പ്പ്.
ഓര്‍മ്മയോളം പഴക്കം

എങ്കിലുമിന്ന്,
ഒരു ചാവേറിനെ പോലെ
വിരല്‍ തുമ്പിന്റെ ഒറ്റയമര്‍ത്തില്‍
മരണം കൊണ്ട് മാത്രം പേരിടുന്ന
ജന്മത്തിന്റെ അവസാന ആളല്‍ പോലെ
അത് കെട്ടഴിഞ്ഞു.

എത്ര കാലം,എത്ര കാലം അടക്കി പിടിച്ചു
കൊണ്ട് നടന്നതാണീ കരച്ചില്‍.!