8.11.09

ഒരു മുറി പല നാടുകളാണ്

ഒരു ആയുസ്സില്‍ എത്ര ഭൂഖണ്ഡങ്ങളുടെ
ദൂരമാണ് ഒരാള്‍ തന്നിലേയ്ക്കു താണ്ടുക,
എത്ര കടലുകള്‍ക്ക് മീതേയാണ് പറന്നിട്ടുണ്ടാവുക?

എത്രകാലം കൂട് കെട്ടിയാലും
ഒരു ചിറകനക്കത്താല്‍ പോലും
സാക്ഷ്യപ്പെടുത്താന്‍ വയ്യാതെ
അടയിരുന്ന മരുഭൂമികള്‍,
വീടറിയാതെ നിന്ന തെരുവുകള്‍.
ഒരേ ലിപിയില്‍, ഒരേ മൊഴിയില്‍ പല ഭാഷ.

ഒരു ജന്മത്തെ പലതായി കീറുന്ന
മരണവും പുനര്‍ജ്ജന്മങ്ങളുമുണ്ട്
ദേശാടനങ്ങളുടെ ഭൂപടത്തില്‍.
ഓര്‍മ്മയുടെ നടുക്കടലില്‍
നങ്കൂരമഴിഞ്ഞ ഒരമ്മക്കപ്പല്‍
കാറ്റു പായകള്‍ വിടര്‍ത്തി നിര്‍ത്തുവാന്‍
ശ്വാസം തെളിച്ചെടുക്കുന്നവള്‍.

പ്രണയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്കും
ശരീരത്തില്‍ നിന്ന് കവിതയിലേയ്ക്കും
പ്രവാസപ്പെടുമ്പോള്‍ ഇനിയും കണ്ടെത്താത്ത
കാടകങ്ങള്‍ ഗന്ധമറിയിക്കുന്നു.

ഉച്ചമയക്കത്തില്‍ നിന്ന്
മകളുണരുന്നത്,
മറഞ്ഞു പോകുന്ന തീവണ്ടിയിലിരുന്നു
കൈവീശി പോയവന്‍ മടങ്ങി വരുന്നത്,
കറി കരിഞ്ഞ മണം തീ കെടുത്താന്‍
വന്നു വിളിയ്ക്കുന്നത്
ഞാനുള്ള കരയിലേയ്ക്ക് തന്നെയാവുമോ?

30 comments:

Anil cheleri kumaran said...

ആദ്യ കമന്റ് എന്റെ വക....

അതി മനോഹരമായിട്ടുണ്ട്.

Sanal Kumar Sasidharan said...

ചുഴിയിൽ പെട്ടുപോകുന്ന കടലാസുവള്ളങ്ങളെ ഓർമ്മ വരുന്നു.... ഒരേ ലിപിയിൽ ഒരേ മൊഴിയിൽ പലകവിതകൾ വരുന്നുവോ എന്നൊരാശങ്ക...അവനവനെ തന്നെ ആവർത്തിക്കുക എന്നതാണ് ബ്ലോഗ് കവിതകളുടെ (എന്റേതുൾപ്പെടെ)പ്രധാന കുഴപ്പം..നല്ല വരികൾ ഇടയ്ക്കിടെ പച്ചയിൽ ഇളം വെയിൽ തട്ടുമ്പോഴെന്നപോലെ തിളങ്ങുന്നുണ്ടെങ്കിലും കവിത നല്ലതെന്ന് പറയാൻ കഴിയുന്നില്ലല്ലോ എന്നൊരു സങ്കടം..

ഓ.ടോ : മറഞ്ഞുപോയ തീവണ്ടിയിലിരുന്ന് കൈവീശിപ്പോയവൻ കറികരിഞ്ഞ മണം പോലെ വന്നുവിളിക്കണമെന്നോ.. ;)

Jayesh/ജയേഷ് said...

nannayittundu..

ഹന്‍ല്ലലത്ത് Hanllalath said...

...അവനവനെ തന്നെ കവിതയില്‍ വായനക്കാര്‍ കണ്ടെത്തുന്നുവെന്നതാണ് തിരക്കിനിടയിലും ഈ ബ്ലോഗിലെ പല കവിതകളും പിന്നെയും പിന്നെയും നിശ്ശബ്ദമായി വായിപ്പിക്കുന്നത്..

സെറീന said...

സനല്‍, ആ സങ്കടം ഞാനും പങ്കു വെയ്ക്കുന്നു:)
ഓ.ടോ : നിങ്ങളുടെ നാട്ടില്‍ കോമ എന്നൊരു ചിഹ്നം പ്രചാരത്തില്‍ ഇല്ലേ, ഒന്നിനെ വേറൊന്നില്‍ നിന്ന്
തുടര്‍ച്ചയിലും വേര്‍തിരിക്കാന്‍?

Unknown said...

ബുദ്ധിജീവി നാട്യങ്ങള്‍ ഇല്ലാത്തത്
കൊണ്ട് നല്ലതെന്ന് പറയാന്‍ പലര്‍ക്കും
ബുദ്ധിമുട്ട് കാണും. കവിതയെന്നാല്‍
ഞങ്ങള്‍ പലര്‍ക്കും ഇതാണ്.
ഹന്ലാലത്ത് പറഞ്ഞത് പോലെ
വീണ്ടും വീണ്ടും വായിക്കാന്‍ തോന്നിപ്പിക്കുന്ന
കവിതയുടെ അനുഭൂതി.

ചന്ദ്രകാന്തം said...

ഓരോ പ്രവാസപ്പെടലിലും, ലാഭനഷ്ടങ്ങളുടെ കണക്കുകളിലേയ്ക്ക്‌ വഴുതാതെ നടക്കാന്‍ ഒരു ഒറ്റവരമ്പെങ്കിലും മുന്നില്‍ നിവരണേ എന്ന്‌.. പ്രാര്‍ത്ഥന.

Anonymous said...

കറി കരിഞ്ഞ മണം തീ കെടുത്താന്‍
വന്നു വിളിയ്ക്കുന്നത്

ഇഷ്ടായി.....

ചേച്ചിപ്പെണ്ണ്‍ said...

അതെ സെറീന ...
ആ കരയില്‍ തന്നെ യാണ് നമ്മള്‍ ഉള്ളത്‌ ....
നമ്മള്‍ ഉണ്ടാവണം എന്ന് മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതും അവിടെത്തന്നെ ...
അതുകൊണ്ടാണ് കറി കരിഞ്ഞ മണവും
പാല്‍ തിളച്ചു തൂവുന്നതിന്റെ സീല്‍ക്കാരങ്ങളും ..നമ്മെ , നമ്മെ മാത്രം തേടി എത്തുന്നതും ...

നന്ദി..... ഇതൊക്കെ എഴുതുന്നതിനു ....

നന്ദ said...

നങ്കൂരമഴിഞ്ഞ ഒരമ്മക്കപ്പല്‍
കാറ്റു പായകള്‍ വിടര്‍ത്തി നിര്‍ത്തുവാന്‍
ശ്വാസം തെളിച്ചെടുക്കുന്നവള്‍...

ആ ശ്വാസം തെളിച്ച്ചെടുക്കാന്‍ കഴിയുമോ സെറീന? എത്ര തെളിച്ചാലും മായുമോ കടല്‍ക്കാറ്റിന്റെയാ ഉപ്പു രസം?

വികടശിരോമണി said...

:)
കൂടുതലൊന്നുമില്ല.

Rare Rose said...

സെറീനാ.,എത്ര ഭൂഖണ്ഡങ്ങളും,കടലുകളും താണ്ടിയാലും അളന്നു തിട്ടപ്പെടുത്താനാവാത്ത ദൂരങ്ങള്‍.പക്ഷേ അവിടെ നിന്നുള്ള നിശബ്ദമായ ചിലയുള്‍വിളികള്‍ക്ക് നിന്റെ കരയിലേക്കെത്താന്‍ എത്ര വേഗമാണെന്നോ സാധിക്കുക..

Melethil said...

ചില നേരത്ത്‌ നീ വരയ്ക്കുന്ന പോലത്തെ ചിത്രം വരയ്ക്കാന്‍ നീയെയുള്ളൂ

സൂപ്പര്‍ ബ്ലോഗര്‍ said...

ബുദ്ധിജീവി നാട്യങ്ങള്‍ ഇല്ലാത്തത്
കൊണ്ട് നല്ലതെന്ന് പറയാന്‍ പലര്‍ക്കും
ബുദ്ധിമുട്ട് കാണും... :)

എന്തോന്ന് കമന്റായിത് ശരത്തേ
നാട്യം ഇല്ലേല്‍ വേണ്ട
ബുദ്ധിയും വേണ്ടായോ?

എനിക്ക് അല്പം ബുദ്ധിജീവി നാട്യമുണ്ട്.എന്നിട്ടും കവിത നന്നായെന്ന് പറയാനാവുന്നില്ല.

സനാതനന്റെ നിരീക്ഷണത്തോട് യോജിക്കുന്നു.

vadavosky said...

എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു ഈ കവിത. അത്‌ വളരെക്കാലത്തിനുശേഷം ഈ പച്ചപ്പില്‍ വന്നതുകൊണ്ടല്ല എന്ന്‌ തന്നെ തോന്നുന്നു.

സുനീഷ് said...

ഒരു നാട് പല മുറികളാണെന്നും പറയാം.

വെള്ളെഴുത്ത് said...

അതു കൊണ്ടാണു പറയുന്നത്
“ഇവിടെ ജീവിക്കുകയെന്നാല്‍
ഒരു കുഴഞ്ഞു വീഴലാണ്
ഒരു മുങ്ങിപ്പോകല്‍
ഒരു ചിറകു തളര്‍ച്ച !! “

സിനു കക്കട്ടിൽ said...

എത്രകാലം കൂട് കെട്ടിയാലും
ഒരു ചിറകനക്കത്താല്‍ പോലും
സാക്ഷ്യപ്പെടുത്താന്‍ വയ്യാതെ
അടയിരുന്ന മരുഭൂമികള്‍

kavitha adayirikkunnath enikkeevarikalil

Unknown said...

അതു തന്നെയാണ് ഞാനും പറഞ്ഞത് സൂപ്പര്‍ ബ്ലോഗ്ഗറെ,
ബുദ്ധിജീവി നാട്യങ്ങള്‍ നിങ്ങള്‍ക്കുണ്ട്‌, ഈ കവിതയിലില്ല
അതാണ്‌ പ്രശ്നം. ഈ കവിതയിലെ ഏറ്റവും മനോഹരം എന്ന്
പറയാവുന്ന രണ്ടു വരികള്‍ തന്നെ എടുത്തു പരിഹസിച്ചു
പോയ(കുത്തും കോമയും കണ്ടാലല്ല സെറീന ഇവര്‍ക്ക്
മനസിലാകാകാത്തത് നല്ല കവിത കണ്ടാലാണ്‌ )
ആളിന്റെ കവിതകളൊക്കെ ഒന്നിനൊന്നു മെച്ചവും
വ്യത്യസ്തവുമാണ്‌. അതു കൊണ്ടു പരിഹസിക്കാം.
(വിമര്‍ശനമല്ല പരിഹാസം)

ഹന്‍ല്ലലത്ത് Hanllalath said...

എല്ലായിടത്തും
ചൊറിയമ്പുഴുക്കളാണല്ലൊ ദൈവമേ..!!

പകല്‍കിനാവന്‍ | daYdreaMer said...

എത്രകാലം കൂട് കെട്ടിയാലും
ഒരു ചിറകനക്കത്താല്‍ പോലും
സാക്ഷ്യപ്പെടുത്താന്‍ വയ്യാതെ
അടയിരുന്ന മരുഭൂമികള്‍,
വീടറിയാതെ നിന്ന തെരുവുകള്‍.
ഒരേ ലിപിയില്‍, ഒരേ മൊഴിയില്‍ പല ഭാഷ...

വല്ലാതെ പൊള്ളിക്കുന്നു... പല നാടുകളില്‍... പല ഭാഷകളില്‍... പല തെരുവുകളില്‍..!

സഞ്ചാരി said...

ആരാധകരെക്കൊണ്ട് സെറീനയോട് ഒരു കാര്യവും പറയാന്‍ പറ്റാതായോ...

കവിതയില്‍ ചില നല്ല വരികളുണ്ടെന്ന് തന്നെയല്ലേ സനാതനന്‍ പറഞ്ഞത്...

കഷ്ടമുണ്ട് ആരാധകാ,വെറുതേ രക്തം ചൊരിയല്ലേ... :)

Deepa Bijo Alexander said...

" ഒരു ജന്മത്തെ പലതായി കീറുന്ന
മരണവും പുനര്‍ജ്ജന്മങ്ങളുമുണ്ട്

പ്രണയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്കും
ശരീരത്തില്‍ നിന്ന് കവിതയിലേയ്ക്കും
പ്രവാസപ്പെടുമ്പോള്‍ ഇനിയും കണ്ടെത്താത്ത
കാടകങ്ങള്‍ ഗന്ധമറിയിക്കുന്നു."

എത്ര നല്ല വരികൾ...ഇഷ്ടമായി....

son of dust said...

സനാതനന് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. പക്ഷേ അത് പച്ചയുടെ മാത്രമല്ല. ബ്ലോഗുകളുടെ മൊത്തം പ്രശനമാണ്. എഴുത്തുകൾക്കിടയിലെ ദൈർഘ്യം കുറയുന്നതാവാം കാരണാം.

ശരീരത്തീൽ നിന്ന് കവിതയിലേക്കും എന്ന വരി
കവിതയിൽ നിന്ന് ശരീരത്തിലേക്കും എന്ന് തിരിച്ചിടണോ സെറീനാ..

എന്തൊക്കെയായാലും മനോഹരങ്ങളാണ് വരികൾ

സെറീന said...

ഇഷ്ടപെട്ടവര്‍ക്കും ഇഷ്ട്ടപെടാത്തവര്‍ക്കും
വന്നു പോയ എല്ലാവര്‍ക്കും നന്ദി.

Sapna Anu B.George said...

സെറീനാ.....ഇവിടെ കണ്ടതിലും കവിത വായിക്കാൻ കഴിഞ്ഞതിലും സന്തോഷം

Vinodkumar Thallasseri said...

എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ പറയുന്ന മരുഭൂമിയും എത്ര വാരിയാലും തീരാത്ത മുത്തുകളെ വഹിക്കുന്ന കടലും. ഞങ്ങള്‍ക്കൊരിക്കലും എഴുതാനാവാത്ത കഥകള്‍, മുത്തുകള്‍ ഇനിയും വരട്ടെ.

സനാതനണ്റ്റെ ആലോചനകളോട്‌ യോജിക്കാനാവുന്നില്ല.

Sureshkumar Punjhayil said...

Prarthanakaludeyum...!

Manoharam, Ashamsakal...!!!

dna said...
This comment has been removed by the author.
hashe said...

എന്താണീ കാടകം ??