29.6.09

തീപ്പെടാന്‍

എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടി വെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മാഗതമുണ്ട്,

ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?

തീപ്പിടിക്കുമ്പോള്‍ അമര്‍ത്തി വെച്ചിരുന്ന
വിലാപങ്ങള്‍ കൊണ്ട് ഒരേ നീറ്റലിന്റെ
ഒച്ചയില്‍ ഇതേ ചോദ്യം
ഞങ്ങള്‍ പരസ്പരം ചോദിക്കുന്നു.

14.6.09

അരികുകള്‍ മാഞ്ഞു പോകുന്ന കരയില്‍

എന്‍റെ വാക്കിന്‍റെ പക്ഷിച്ചിറകുകള്‍
എത്ര പറന്നാലും കാണില്ല
ചില നേരം അതിന്‍റെ കൂടുകള്‍,
മഴയെ മാറാപ്പ് കെട്ടിയ
മേഘങ്ങള്‍ പോലെ അകം
ഇരുണ്ടു തൂങ്ങുമ്പോള്‍
അതിനേതു വാക്ക്?
ചില നേരം,
ചില്ലുപാത്രം കണക്കേ വീണു ചിതറും,
പഴന്തുണിത്തുണ്ടു പോലാരോ തുടച്ചിടും,
കരിമൂലയില്‍ മറന്ന മണ്‍പാത്രമാവും
അന്നേരമൊക്കെയും തിരഞ്ഞു വന്നു
കണ്‍ നിറയ്ക്കും നിന്നോട്
ഇവിടെയുണ്ടെന്നു പറയാന്‍ ഏതു വാക്ക്?
എന്നും തുറന്നു നിറംകെട്ട കത്തിന്‍ മടക്കില്‍
അടര്‍ന്നു പോവാന്‍ മടിച്ചിപ്പോഴും നനഞ്ഞ മുഖം
കുനിച്ചിരിക്കും വാക്കിന്‍ പൂര്‍വ ജന്മം.
മരുഭൂമി പൊള്ളും കരച്ചിലായി
നിന്‍റെ ഉള്‍ക്കാറ്റ് വന്നീ വാതില്‍ കുലുക്കെ,
അടയാത്ത മുറി,നിനക്ക് ഞാനെന്നു
പറയാന്‍ എനിക്കേതു വാക്ക്?
വാക്കിന്‍റെ പെരുവഴിയില്‍
എത്ര നടന്നിട്ടും എത്തുന്നതേയില്ല ഞാന്‍ .

1.6.09

തീവണ്ടിപ്പാതയില്‍ നടക്കുമ്പോള്‍

ഇത് പണ്ടേ മുറിഞ്ഞ ഉടല്‍,
ഉള്ളില്‍ മഴയ്ക്കൊരു വീടുണ്ടെന്നു ആരും പറയില്ല,
അത്രയും ചിതറിയ വെയില്‍.


അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍
കളിക്കോപ്പുകള്‍ ,
അതിനുമുള്ളില്‍ ഒരകമുണ്ട്,
ഭൂമിയെ കൊതിപ്പിച്ച ഹൃദയ  ഋതുക്കള്‍ 
നടന്നതിന്‍ കാല്‍പ്പാടുകള്‍ ,
ആരും കാണാതെ നോക്കിയ കണ്ണാടികള്‍

പൊള്ളുന്നു,
കത്തും  കല്ലടുപ്പിനരികെയെന്ന പോല്‍


ഇനി  വരും വേഗം വേഗമെന്നൊരു കര,
മുറിവുകള്‍ ചേര്‍ത്തു തുന്നും ഇരുമ്പുവിരല്‍ ,
ഒരു കുതിപ്പില്‍ 
തിളച്ചു പൊന്തി 
കവിഞ്ഞു ചിതറി
തീ കെടുത്തി, 
 തീരണം ജന്മ പാചകം.



30.5.09

മാധവിക്കുട്ടിക്ക്‌,

എന്‍റെ മേശമേല്‍ നിന്‍റെ ചിരിക്കുന്ന മുഖം,
മുടിയിഴകളില്‍ ‍വീണ സൂര്യന്‍
മാഞ്ഞു പോയ ജലാശയങ്ങളെല്ലാം
നിന്‍റെ വാക്കുകളിലുണ്ട്.
ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്,
തിരിച്ചെടുക്കാന്‍ വയ്യാതെ.
മഴയില്‍ ചിറകുകള്‍ കുതിര്‍ന്നു
ഇരുന്നാലും ആകാശമിറങ്ങി
വരുമല്ലോ നിന്‍റെ ചില്ലയിലേക്ക്.
എന്നിട്ടും ഇന്ന് പുലരും മുന്‍പ്‌
എവിടേയ്ക്കാണ് നീ കൂട് മാറിയത്?
ഇതാണോ ഇതാണോ നീ പറഞ്ഞ മണം?
തിരിച്ചു പോവാനല്ലല്ലോ നീ വന്നത്
എന്നിട്ടും എന്തിനാണ്..

(വാക്കുകള്‍ എത്ര വലിയ പരാജയമാണ്)

20.5.09

കുഞ്ഞു കൈപ്പടയില്‍

ഏഷ്യാനെറ്റില്‍ നിന്നും കുട്ടിച്ചാത്തന്‍
സൂര്യയിലേക്ക് പറന്നു വന്നെങ്കില്‍
രാമന്‍ കാട്ടില്‍ തള്ളും മുന്‍പ്
സീതയെ രക്ഷിക്കാമെന്ന്
ഒന്നാം ക്ലാസ്സുകാരിയുടെ
കണ്ടുപിടുത്തം.
ജീവിതമെന്ന് വെറുതെ വിചാരിച്ച
വരമ്പുകള്‍ മുറിയ്ക്കാന്‍
അറിയാത്തത് കൊണ്ട്
ഏകാന്തതയുടെ കാട്ടിലേക്ക്
കടത്തപെട്ട ഒരമ്മയോട്
വഴികളുടെ സാധ്യതകളിങ്ങനെ
നീ പറയുമ്പോള്‍
ഇനി വഴികളേ വേണ്ടാത്ത,
ഭൂമിയുടെ ഈ
അവസാന ചുവടിലും
നിന്‍റെ കുഞ്ഞു കൃഷ്ണ മണികളില്‍
എനിക്കൊരു പാത നിവരുന്നു.

16.5.09

നിശബ്ദമായ ഒരു പ്രാര്‍ത്ഥന.

നിറയാന്‍ കാത്തു നില്‍ക്കാതെ
ഒഴുകി പോയ ഓരോ വാക്കിനുമറിയാം
നിശ്ശബ്ദത ഒരു ഒഴിവല്ല,
അടക്കം ചെയ്യ്ത നദികള്‍ ഉണ്ടതില്‍,
കാത്തിരുന്ന കടവുകളും.


സ്വന്തം മൌനത്തിലേക്ക്‌
പറന്നു പോകുന്ന ഓരോ വാക്കിനു മറിയാം,
നിശ്ശബ്ദത ഒരു ഇരുട്ടല്ല,
മറഞ്ഞ നക്ഷത്രങ്ങളുണ്ടതില്‍ ‍,
എത്രയോ കണ്‍ വെളിച്ചവും.

അടഞ്ഞ വാതിലിനു പുറത്തു നില്‍ക്കുമ്പോള്‍,
നിനക്ക് കേള്‍ക്കാമോ ശ്വാസമില്ലാതെ
ഓരോ വാക്കും മരിച്ചു പോവുന്നത്?
നിനക്കുള്ളതായിരുന്നു അവയൊക്കെയും.

10.4.09

കെട്ടഴിഞ്ഞു പോയ ഒരാട്ടിന്‍ കുഞ്ഞ്

വേനലിന്‍റെ ഇലകള്‍ തിന്നും
ഒഴുക്കിന്റെ ഓര്‍മ്മകള്‍ കുടിച്ചും
ഒച്ച വെയ്ക്കാതെ അതെത്ര കാലം
ഒരേ കയര്‍ തുമ്പില്‍.

മടുപ്പിന്‍റെ പതിവ് വൃത്തത്തില്‍
നിരന്തരം നടന്നും കിടന്നും
കഴുത്തിലാരോ തൂക്കിയ
ചെറുമണി കിലുക്കിയും
കിലുങ്ങാതെയും ഒരേ കുറ്റിയില്‍.

നെഞ്ചിലേതോ ഓര്‍മ്മ കുതറുമാകാശം
നിറം മാറുന്ന സ്പന്ദനമൊരേകാന്തത.. .
കണ്ണെടുക്കാതെ നോക്കുന്ന മൌനത്തില്‍
കയററ്റു പോകാന്‍ കാടിന്റെ, കടലിന്റെ കയം.
എന്നിട്ടുമതിനൊരെ വൃത്തം,
യാത്രകള്‍ കൊതിപ്പിച്ച കല്ലിന്‍റെ ഒറ്റനില്‍പ്പ്.
ഓര്‍മ്മയോളം പഴക്കം

എങ്കിലുമിന്ന്,
ഒരു ചാവേറിനെ പോലെ
വിരല്‍ തുമ്പിന്റെ ഒറ്റയമര്‍ത്തില്‍
മരണം കൊണ്ട് മാത്രം പേരിടുന്ന
ജന്മത്തിന്റെ അവസാന ആളല്‍ പോലെ
അത് കെട്ടഴിഞ്ഞു.

എത്ര കാലം,എത്ര കാലം അടക്കി പിടിച്ചു
കൊണ്ട് നടന്നതാണീ കരച്ചില്‍.!